ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുസഫർനഗറിലെ പോലീസ് നിർദേശത്തെ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിയും ലോക്ജൻശക്തി നേതാവുമായ ചിരാഗ് പാസ്വാൻ. കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലികളിൽ കടയുടമയുടെ പേര് പ്രദർശിപ്പിക്കണമെന്നായിരുന്നു യു.പിയിലെ മുസഫർ നഗർ പോലീസിന്റെ നിർദേശം.
മതത്തിന്റെയും ജാതിയുടെയും പേരിലുളള വിഭജനത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിർദേശത്തിനെതിരെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറും രംഗത്തുവന്നിരുന്നു. മുസഫർനഗർ പോലീസിന്റെ വിവാദ നിർദേശത്തിനെതിരെ വലിയ തോതിലാണ് വിമർശനമുയർന്നത്. ദരിദ്രർ, ധനികർ എന്നിങ്ങനെ മനുഷ്യരിൽ രണ്ടുവിഭാഗങ്ങളുണ്ടെന്നാണ് താൻ വിശ്വസിക്കുന്നത്. ഈ വിഭാഗങ്ങൾ തമ്മിലുള്ള അന്തരം ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. ദലിതർ, പിന്നാക്ക വിഭാഗക്കാർ, ഉയർന്ന ജാതിക്കാർ, മുസ്‌ലിംകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്ന ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കുക എന്നത് ഓരോ സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും എല്ലാവരും അവിടെയുണ്ടെന്നും അവർക്കുവേണ്ടി നമ്മൾ പ്രവർത്തിക്കണമെന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കി.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പുണ്ടായാൽ അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും തന്റെ പ്രായത്തിലുള്ള വിദ്യാസമ്പന്നരായ ഒരാളും ഇത്തരം ചിന്താഗതികൾ വെച്ചുപുലർത്തുന്നില്ല എന്നാണ് തോന്നുന്നതെന്നും ചിരാഗ് പറഞ്ഞു. ജാതിക്കും വർഗീയതക്കുമെതിരെ പോരാടുന്ന 21ാം നൂറ്റാണ്ടിലെ യുവാവ് എന്നാണ് ചിരാഗ് പാസ്വാൻ സ്വയം വിശേഷിപ്പിക്കുന്നത്. ജാതീയതക്കും വർഗീയതക്കും ഏറ്റവും കൂടുതൽ ഇരയായ സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ. എന്നാൽ ഇത്തരം കാര്യങ്ങൾക്കെതിരാണെന്ന് പരസ്യമായി പറയാൻ മടിയില്ലെന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

