മിക്ക സംസ്ഥാനങ്ങളിലും അത്യുഷ്ണം തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. വിവിധ കാലാവസ്ഥാ ഏജൻസികൾ ഉഷ്ണതരംഗത്തിനു സാധ്യത പ്രവചിച്ചതിനാൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്നു യോഗത്തിൽ ചർച്ചയാകും.
തീവ്ര ഉഷ്ണതരംഗം അതിതീവ്രമായി മാറുമെന്നാണു കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ഉത്തർപ്രദേശ്, ബിഹാർ, തമിഴ്നാട്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കടുത്ത ചൂടിനു സാധ്യത. ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സൂര്യാതപത്തെ തുടർന്നു മരണങ്ങളും സംഭവിച്ചു.
യുപിയിലെ ബല്ലിയയിൽ കടുത്ത ചൂടിൽ 54 പേർ മരിക്കുകയും 400 പേർ ആശുപത്രിയിൽ ചികിത്സ തേടിയെന്നുമാണു റിപ്പോർട്ട്. മരണസംഖ്യ കൂടുന്നതിനാലും പനി, ശ്വാസതടസ്സം തുടങ്ങിയ പ്രശ്‌നങ്ങളാൽ ചികിത്സ തേടുന്നവർ വർധിക്കുന്നതിനാലും അധികൃതർ ജാഗ്രതയിലാണ്. ചൂട് ഉയർന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മധ്യവേനലവധി പല സംസ്ഥാനങ്ങളിലും നീട്ടിയിരിക്കുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

