ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കെതിരെ കേസെടുത്ത് പൊലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി രാജ്കോട്ട് കമ്മീഷണർ രാജു ഭാർഗവ അറിയിച്ചു. ദുരന്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഗാന്ധിനഗറിൽ നിന്നുള്ള ഫോറൻസിക് സംഘം ദുരന്തസ്ഥലത്ത് നിന്നും തെളിവുകൾ ശേഖരിക്കുകയാണ്.
രാജ്‌കോട്ടിൽ ഗെയിമിങ് സെന്റ്ററിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ 12 കുട്ടികളുൾപ്പെടെ 27 പേരാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവർത്തനം തുടരുന്നതായും ദൗത്യ സംഘം വ്യക്തമാക്കിയിരുന്നു. പരിക്കേറ്റവരെ രാജ്കോട്ടിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തരമായി രാജ്‌കോട്ട് എയിംസിൽ 30 ഐസിയു ബെഡ്ഡുകൾ സജ്ജമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.
ഇന്നലെ വൈകിട്ടാണ് നഗരത്തിലെ ടിആർപി ഗെയിമിങ് സെന്ററിൽ വൻ തീപിടിത്തമുണ്ടായത്. താത്കാലികമായി നിർമിച്ച ഗെയിമിങ് സെന്ററിന് ഫയർ എൻഒസി ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സെന്ററിന്റെ ഉടമയെയും മാനേജറെയും അറസ്റ്റ് ചെയ്തു. അവധിക്കാലമായതിനാൽ ഗെയിമിങ് സെന്ററിലുണ്ടായ വലിയ തിരക്ക് അപകടത്തിന്റെ ആഘാതം കൂട്ടി. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പടെയുള്ളവർ ദുരന്തത്തിൽ അനുശോചനം അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

