കേരളത്തിലേക്ക് ആദ്യ വന്ദേഭാരത് തീവണ്ടി ഉടൻതന്നെ പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സംസ്ഥാനത്തെ സുപ്രധാനപാതകൾ ഇരട്ടിപ്പിക്കുന്നതിനും തുക വകയിരുത്തിയതായി വെള്ളിയാഴ്ച പുറത്തുവിട്ട ബജറ്റ് വിശദാംശങ്ങളിൽ വ്യക്തമാക്കി.
കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകുമോയെന്ന് വ്യക്തമാക്കാൻ മന്ത്രി തയ്യാറായില്ല. യഥാർഥചെലവിനെക്കാൾ വളരെ കുറഞ്ഞ തുകയാണ് സംസ്ഥാനസർക്കാർ സമർപ്പിച്ചതിലുള്ളതെന്നും ജനങ്ങളുടെ ആശങ്കയും പരിസ്ഥിതിവിഷയങ്ങളുമെല്ലാം കണക്കിലെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
യു.പി.എ. സർക്കാരിന്റെ കാലത്ത് 2009മുതൽ 2013വരെ 372 കോടി രൂപ മാത്രമാണ് റെയിൽവേ ബജറ്റുകളിൽ കേരളത്തിന് വകയിരുത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം-കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808 കോടിയും എറണാകുളം-കുമ്പളം പാതയിരട്ടിപ്പിക്കലിന് 101.80 കോടിയും ബജറ്റിൽ വകയിരുത്തി. കൊല്ലം-തിരുനെൽവേലി- തിരുച്ചെന്തൂർ, തെങ്കാശി-വിരുതുനഗർ (357 കിലോമീറ്റർ.), ദിണ്ടിഗൽ- പൊള്ളാച്ചി- പാലക്കാട്, പൊള്ളാച്ചി- കോയമ്പത്തൂർ (224 കിലോമീറ്റർ) പാതകളുടെ ഗേജ് മാറ്റത്തിന് യഥാക്രമം 7.40 കോടിയും 55 കോടിയും അനുവദിച്ചു.
സംസ്ഥാനത്തെ 34 സ്റ്റേഷനുകൾ നവീകരിക്കും. സംസ്ഥാനത്തിന്റെ സംസ്കാരവും പാരമ്പര്യവുമായി ചേർന്നുപോകുന്ന മനോഹര രൂപകല്പനയാകും സ്റ്റേഷനുകളിലുണ്ടാവുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

