കൂടുതൽ കർഷകരെ എത്തിക്കാൻ നീക്കം, ചലോ ദില്ലി മാർച്ച് തത്കാലം നിർത്തി കർഷകർ

കൂടുതൽ കർഷകരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കർഷക സമരം താത്കാലികമായി നിർത്തിവച്ചു. അതിർത്തിയിൽ തന്നെ സമരം ശക്തമായി തുടരാൻ നേതാക്കൾ തീരുമാനിച്ചു. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കും എന്ന് കർഷക നേതാക്കൾ പറയുന്നു. ശുഭ് കരൺ സിംഗിന് നീതി ഉറപ്പാക്കുന്നതിനായി പ്രതിഷേധം ശക്തമാക്കും. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ലെന്നും യുവ കർഷകന് നീതി ലഭിക്കും വരെ അതിർത്തികളിൽ ശക്തമായ സമരം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.

കൊലപാതക കുറ്റം ചുമത്തി ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും നേതാക്കൾക്ക് എതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. നടപടികൾ തുടങ്ങാതെ യുവ കർഷകന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്ന് കർഷകർ നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ ഒരു കോടി രൂപ സഹായധനം വാഗ്ദാനം കർഷക നേതാക്കളും കുടുംബവും നിഷേധിച്ചു. ആദ്യം വേണ്ടത് എഫ്.ഐ.ആർ ആണെന്നാണ് ഇരു കൂട്ടരുടെയും നിലപാട്. ഹരിയാന ദില്ലി അതിർത്തിയിൽ കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മോദിയുടെയും ഹരിയാന അഭ്യന്തര മന്ത്രി അനിൽ വിജിന്റെയും കോലമാണ് ശംഭൂ അത്തിർത്തിയിൽ കത്തിച്ചത്. മോദി കർഷക വിരോധി എന്ന് മുദ്രാവാക്യം മുഴക്കിയ കർഷകർ, വെടിയുതിർത്ത ഹരിയാന പോലീസിനെതിരെ നടപടി വേണമെന്നും മുദ്രാവാക്യം മുഴക്കി.

ഹരിയാനയിലും കർഷക സമരം ശക്തമാകുന്നു .ഹിസാറിലെ കേരി ചോപ്ടയിൽ നിന്ന് ഖനൗരി അതിർത്തിയിലേക്കുള്ള കർഷകരുടെ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. പ്രാദേശിക കർഷക സംഘടനകളാണ് സമരം ചെയ്തത്. ഇവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷക നേതാക്കളിൽ ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം ഹരിയാനയിലെ നിയമസഭയിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അവതരിപ്പിച്ച ബജറ്റിൽ കർഷകർക്ക് വിവിധ ഇളവുകൾ പ്രഖ്യാപിച്ചു. 2024 മെയ് മാസത്തിനുള്ളിൽ വായ്പ അടച്ച് പൂർത്തിയാക്കുന്നവർക്ക് വായ്പ പലിശയിളവിനൊപ്പം പിഴയിളവും നൽകുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. 14 വിളകൾക്ക് സർക്കാർ താങ്ങുവില നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ചലോ ദില്ലി മാർച്ചിൽ മരിച്ച സമരക്കാരുടെ എണ്ണം അഞ്ചായി എന്ന് കർഷക സംഘടനകൾ അറിയിച്ചു. ബട്ടിൻഡ സ്വദേശി ദർശൻ സിംഗ് ആണ് ഇന്ന് അതിർത്തിയിൽ മരിച്ചത്. ഖനൗരി അതിർത്തിയിലെ പോലീസിന്റെയും കേന്ദ്രസേനയുടെയും നടപടിയിൽ ദർശൻ സിംഗ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നുവെന്നും, ഇന്നലെ അർദ്ധ രാത്രി മരിച്ചുവെന്നും കർഷക നേതാക്കൾ പറഞ്ഞു. ഖനൗരി അതിർത്തിയിൽ മൂന്നും ശംഭു അതിർത്തിയിൽ രണ്ടും വീതം കർഷകരാണ് ഇതുവരെ മരിച്ചത്. സമരക്കാരെ തടഞ്ഞ 3 ഹരിയാന പോലീസ് ഉദ്യോഗസ്ഥർ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റു എന്നും ഹരിയാന പോലീസ് അറിയിച്ചു. ബുധനാഴ്ച ഖനൗരിയിൽ പോലീസ് വെടിവയ്പ്പിൽ മരിച്ച യുവ കർഷകൻ ശുഭ കരൻ സിംഗിന്റെ മൃതദേഹം നിലവിൽ പട്യാല ആശുപത്രിയിൽ ആണുള്ളത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply