ഇൻഡ്യ സഖ്യത്തിന് അനുകൂലമായ കനത്ത അടിയൊഴുക്കുകൾ സംഭവിക്കുന്നുണ്ട്; മല്ലികാർജുൻ ഖാർഗെ

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് അനുകൂലമായ കനത്ത അടിയൊഴുക്കുകൾ സംഭവിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിനും ഇൻഡ്യ സഖ്യത്തിനും ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് തടയാൻ ഇൻഡ്യക്ക് സാധിക്കുമെന്നും ന്യൂസ് ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഖാർഗെ പറഞ്ഞു.

സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പും പടർത്തുന്ന ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും പ്രത്യയശാസ്ത്രത്തിനെതിരെ ഇപ്പോൾ പോരാടുന്നത് ജനങ്ങളാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ജനങ്ങൾക്ക് തോന്നുന്നുണ്ട്. രാമക്ഷേത്രം, ഹിന്ദു-മുസ്‍ലിം, ഇന്ത്യ-പാകിസ്താൻ എന്നിവയുടെ പേരിൽ ബി.ജെ.പി ആവർത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് വൈകാരികമായി കൊള്ളയടിക്കുന്നുവെന്നും ഖാർഗെ ആരോപിച്ചു.

രാജ്യത്തുടനീളം സഞ്ചരിക്കുമ്പോൾ, ഞങ്ങൾക്ക് അനുകൂലമായി ഒരു വലിയ അടിയൊഴുക്കുണ്ടെന്ന് മനസ്സിലാക്കുന്നു. കോൺഗ്രസ് പാർട്ടിക്കും ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷികൾക്കും ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിക്കും. അധികാരത്തിലെത്താൻ ആവശ്യമായ സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുന്നത് തടയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply