ഇന്ത്യയുമായി 1999-ൽ ഒപ്പിട്ട കരാർ പാകിസ്താൻ ലംഘിച്ചതായി സമ്മതിച്ച് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാർഗിൽ യുദ്ധത്തിനു വഴിതുറന്നത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും താനും ഒപ്പിട്ട കരാർ പാകിസ്താൻ ലംഘിച്ചതായിരുന്നെന്നും നവാസ് ഷെരീഫ് പറഞ്ഞു.
‘1998 മെയ് 28-ന് പാകിസ്താൻ അഞ്ച് ആണവപരീക്ഷണങ്ങൾ നടത്തി. അതിനുശേഷം വാജ്പേയി ഇവിടെവന്ന് നമ്മളുമായി കരാറുണ്ടാക്കി. ഈ കരാർ ലംഘിച്ചത് നമ്മുടെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്’, ഷരീഫ് പാകിസ്താൻ മുസ്ലീം ലീഗ് (പി.എം.എൽ-എൻ) യോഗത്തിൽ പറഞ്ഞു. സുപ്രീം കോടതി അയോഗ്യനാക്കി ആറ് വർഷത്തിന് ശേഷമാണ് നവാസ് ഷരീഫിനെ ഭരണകക്ഷിയുടെ പ്രസിഡന്റായി ജനറൽ കൗൺസിൽ തിരഞ്ഞെടുത്തത്.
1999 ഫെബ്രുവരി 21-നാണ് ഷരീഫും വാജ്‌പേയിയും ലാഹോർ കരാറിൽ ഒപ്പുവച്ചത്. എന്നാൽ, കരാർ ഒപ്പിട്ട് മാസങ്ങൾക്കു ശേഷം കാർഗിലിലേക്ക് പാകിസ്താൻ സേന കടന്നുകയറുകയായിരുന്നു. ‘ആണുവായുധ പരീക്ഷണങ്ങൾ നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ പാകിസ്താന് അഞ്ചു ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഞാനത് നിരസിച്ചു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ വാഗ്ദാനം സ്വീകരിക്കുമായിരുന്നു’, നവാസ് ഷരീഫ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

