ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും മുൻ ഹരിയാന മന്ത്രിയുമായ സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. സാവിത്രി ജിന്‍ഡാലിനൊപ്പം മകള്‍ സീമ ജിന്‍ഡാലും പാര്‍ട്ടിയില്‍ ചേര്‍ന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ്, കോൺഗ്രസ് വിടുകയാണെന്ന പ്രഖ്യാപനം സാവിത്രി ജിന്‍ഡാല്‍ നടത്തിയത്. എംപിയായിരുന്ന മകൻ നവീൻ ജിൻഡാല്‍ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അവരുടെ തീരുമാനം.
‘ഹിസാറിലെ ജനങ്ങളെ പ്രതിനിധീകരിച്ച് 10 വർഷം എംഎൽഎയായി, മന്ത്രിയെന്ന നിലയിൽ നിസ്വാർത്ഥമായി ഹരിയാന സംസ്ഥാനത്തെ സേവിച്ചു. ഹിസാറിലെ ജനങ്ങൾ എൻ്റെ കുടുംബമാണ്, എൻ്റെ കുടുംബത്തിൻ്റെ ഉപദേശപ്രകാരം ഞാൻ ഇന്ന് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു’, സാവിത്രി ജിൻഡാല്‍ പറഞ്ഞു.
നവീൻ ജിൻഡാൽ പാര്‍ട്ടിയില്‍ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം, അദ്ദേഹം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുരുക്ഷേത്രയിൽ നിന്ന് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് 10 വര്‍ഷം കുരുക്ഷേത്ര എംപിയായിരുന്നു നവീൻ ജിൻഡാൽ. ‘കോൺഗ്രസ് നേതൃത്വത്തിനും അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനും ഞാൻ നന്ദി പറയുന്നു. ഇന്ന്, ഞാൻ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണ്’, നവീൻ ജിൻഡാൽ എക്‌സിൽ കുറിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

