ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്നാടിനു തലവേദനയാകുന്നു. ആന ജനവാസ മേഖലയിലിറങ്ങിയ സാഹചര്യത്തിൽ മേഘമല, തേനി പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് വനംവകുപ്പ് നിരോധിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫിസറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയിൽ പരിശോധന നടത്തി.
പ്രദേശത്ത് 144 പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണു വിവരം. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാംപ് ചെയ്യുകയാണ്. കഴിഞ്ഞദിവസം രാത്രിയും അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയത് ആശങ്ക പരത്തിയിരുന്നു. മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാന്‍ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേര്‍ന്നാണ് ആനയെ കാട്ടിലേയ്ക്കു തുരത്തിയത്.
പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്. മഴമേഘങ്ങള്‍മൂലം റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

