ഭാവിയിൽ തമിഴ്നാട്ടിൽനിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെ പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ‘ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണു ദേഷ്യമെന്ന്’ സ്റ്റാലിൻ ചോദിച്ചു. ”അദ്ദേഹത്തിന്റെ നിർദേശം ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷേ മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ല”– സ്റ്റാലിൻ പറഞ്ഞു.
ഞായറാഴ്ച ബിജെപി ഭാരവാഹി യോഗത്തിലാണ് ‘ഭാവിയിൽ തമിഴ്നാട്ടിൽനിന്നൊരു പ്രധാനമന്ത്രി വരു’മെന്ന് അമിത് ഷാ പറഞ്ഞത്. അതു ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്യണമെന്ന് തമിഴ്‌നാട്ടിലെ പാർട്ടി പ്രവർത്തകരോട് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഈ പരാമർശത്തോട് പ്രതികരിച്ച സ്റ്റാലിൻ പറഞ്ഞു: ”തമിഴൻ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കിൽ, തമിഴിസൈ സൗന്ദരരാജനും (തെലങ്കാന ഗവർണർ) എൽ.മുരുകനും (കേന്ദ്രമന്ത്രി) ഉണ്ട്. അവർക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നു ഞാൻ കരുതുന്നു”.
പാർട്ടി പ്രവർത്തകരുമായി നടത്തിയ രഹസ്യചർച്ചയിൽ തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ.മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതിൽനിന്ന് ഡിഎംകെ തടഞ്ഞുവെന്നും അമിത് ഷാ ആരോപിച്ചു. ഈ അവകാശവാദം നിരാകരിച്ച എം.കെ.സ്റ്റാലിൻ, പ്രസ്താവന പരസ്യമാക്കാൻ അമിത് ഷായെ വെല്ലുവിളിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

