അദാനി വിവാദത്തിൽ ഇന്നും പാർലമെൻറിൽ പ്രതിഷേധം. ചോദ്യോത്തര വേളക്കിടെ ലോക് സഭയും, രാജ്യസഭയും പിരിഞ്ഞു. നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസടക്കം 15 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. അദാനിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കോൺഗ്രസ് അതിരൂക്ഷ വിമർശനം ഉയർത്തി.
ചോദ്യോത്തര വേള തുടങ്ങിയ ഉടൻ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. രാജ്യസഭയിൽ ചെയറിനടുത്തെത്തി ആം ആദ്മി പാർട്ടി എം പി സഞ്ജയ് സിംഗ് മുദ്രാവാക്യം മുഴക്കി. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന് സഭാ അധ്യക്ഷന്മാർ നിലപാടെടുത്തു. ബഹളത്തിൽ മുങ്ങിയ ഇരു സഭകളും പന്ത്രണ്ട് മണി വരെ നിർത്തിവച്ചു. രാവിലെ യോഗം ചേർന്നപ്പോൾ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചു. എന്നാൽ പ്രതിഷേധം തുടരണമെന്ന നിലപാടാണ് ആം ആദ്മി പാർട്ടിയും ബി ആർ എസും സ്വീകരിച്ചത്. തൃണമൂൽ കോൺഗ്രസ് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. പിന്നാലെ മമത ബാനർജിക്കെതിരെ കോൺഗ്രസ് അതിരൂക്ഷ വിമർശനം ഉയർത്തി.
മമതയും അദാനിയും മോദിയും തമ്മിൽ നല്ല ബന്ധമാണെന്നും അതുകൊണ്ടാണ് അദാനിക്കെതിരെ മമത മിണ്ടാത്തതെന്നും ലോക് സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി ആരോപിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

