അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചതെന്ന് ഉദയനിധി; അത് സംസാരിക്കേണ്ടതില്ലെന്ന് നിർമല, വാക്‌പോര്

തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനും കേന്ദ്രമന്ത്രി നിർമല സീതാരാമനും തമ്മിൽ വാക്പോര്. പ്രളയദുരിതാശ്വാസമായി കൂടുതൽ ഫണ്ട് തമിഴ്നാടിന് അനുവദിക്കാൻ കേന്ദ്രസർക്കാർ എടിഎം അല്ല എന്ന നിർമലയുടെ പ്രസ്താവനയ്ക്ക് ഉദയനിധി മറുപടി നൽകിയത് ഇങ്ങനെ: ‘‘ കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങളുടെ നികുതിയുടെ അർഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്.’’.സൂക്ഷിച്ചു സംസാരിക്കണമെന്നു മറുപടി നൽകിയ നിർമല സീതാരാമൻ, അച്ഛന്റെ സ്വത്ത് കൊണ്ടാണോ ഉദയനിധി അധികാരം ആസ്വദിക്കുന്നതെന്നു താൻ ചോദിച്ചാൽ എന്താകും എന്നു കൂട്ടിച്ചേർത്തു.

മുഖ്യസ്ഥാനങ്ങളിലുള്ളവർ വാക്കുകൾ ശ്രദ്ധിക്കണം. ഉദയനിധിയോടു വിരോധമില്ല. പക്ഷേ രാഷ്ട്രീയത്തിൽ അച്ഛന്റെ സ്വത്തിനെ കുറിച്ച് സംസാരിക്കേണ്ടതില്ല. മുത്തച്ഛനായ കരുണാനിധി വാക്കുകളുടെ ഉപയോഗം മനസ്സിലാക്കിയിരുന്ന സാഹിത്യകാരനാണെന്നതും അദ്ദേഹം മറക്കുന്നുവെന്നും നിർമല വിമർശിച്ചു. എന്നാൽ, കരുണാനിധിയും ദ്രാവിഡചാര്യൻ പെരിയാറും തങ്ങളെ സംസാരിക്കാൻ പഠിപ്പിച്ചിട്ടുണ്ടെന്നും ഓരോരുത്തരോടും അവരവരുടെ നിലവാരത്തിന് അനുസരിച്ചാണു സംസാരിക്കുകയെന്നും ഉദയനിധി തിരിച്ചടിച്ചു. ‘അച്ഛൻ’ ‘കുടുംബം’ എന്നിവ മോശം വാക്കുകളല്ലെന്നും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ പോലും രാഷ്ട്രീയം കലർത്താനാണു നിർമലയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply