കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിനെതിരെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കളക്ടർ നൽകിയ റിപ്പോർട്ട് സത്യസന്ധമല്ലെന്നും സർക്കാരിന് ഇഷ്ടപെട്ട റിപ്പോർട്ടെഴുതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുറുക്കുവഴിയാണ് നടക്കുന്നതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. നിലവിലെ അന്വേഷണ റിപ്പോർട്ടിൽ ജനങ്ങൾക്ക് വിശ്വാസമില്ല. സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും എടുക്കില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. അപകടത്തെ തേച്ച്മായ്ച്ച് കളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദാരുണമായ സംഭവങ്ങളുണ്ടാകുമ്പോൾ സർക്കാർ പണം കൊടുത്ത് ഒത്തുതീർപ്പാക്കുന്ന പ്രാകൃത രീതിയാണ് അവലംബിക്കുന്നതെന്നും സംസ്ഥാന സർക്കാരിന് ജുഡീഷ്യൽ അന്വേഷണത്തെ ഭയമാണെന്നും അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മകൾക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബന്ദുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകി. രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകളൊന്നുമില്ലായിരുന്നുവെന്നും ജോൺ വി സാമുവൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

