കീം വിധി സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്ന് എംവി ഗോവിന്ദൻ

സംസ്ഥാനത്തെ സർവകലാശാലകളിൽ വിസിമാരെ ഉപയോഗിച്ച് കാവിവത്കരണത്തിന് ശ്രമമെന്ന് വിമർശനം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിന് അപരിചിതമായ സാഹചര്യമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സംസ്ഥാന താത്പര്യത്തിന് എതിരാണ്. ജമാഅത്തെ ഇസ്ലാമിയും മീഡിയ വൺ ചാനലും ഇടതുപക്ഷത്തിനെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സംസ്ഥാനം ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ വികസനക്കുതിപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നുണ്ട്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന് നീതി ആയോഗിന്റെ പ്രത്യേക പരാമർശമുണ്ട്. എന്നാൽ ഈ മുന്നേറ്റം തകർക്കാൻ കേന്ദ്ര സർക്കാർ ഇടപെടുകയാണ്. ഗവർണർമാരെ മുൻനിർത്തി സർവ്വകലാശാലകളിൽ കാവി വത്കരണത്തിന് ശ്രമം നടത്തുകയാണ്. അതിന് വൈസ് ചാൻസിലർമാരെയും ഉപയോഗിക്കുന്നു. വിസിമാർ സംഘപരിവാർ പരിപാടികളിലെ മുഖ്യ വ്യക്തികളാകുന്നു. ഇത് കേരളത്തിന് അപരിചിത സാഹചര്യമാണ്. സർവകലാശാലകളിൽ വിസിമാർ നടത്തുന്നത് സർവ്വാധിപത്യ നിലപാടാണ്. വിദ്യാർത്ഥി യുവജന വിഭാഗങ്ങൾ പോരാട്ടത്തിലാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ മേഖലയെ തർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കീം റാങ്ക് പട്ടികയിൽ കോടതി വിധി സംസ്ഥാന താൽപര്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സിലബസ് വിദ്യാർത്ഥികൾ പിന്തള്ളപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണം. സർക്കാർ നിലപാട് പ്രകാരം ആദ്യം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഒന്നാമതായിരുന്ന വിദ്യാർത്ഥി പുതിയ പട്ടികയിൽ ഏഴാം റാങ്കുകാരനായത് അദ്ദേഹം ചൂണ്ടിക്കാടി.

Leave a Reply