ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച കനത്ത മഴ പെയ്തതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം വിമാനങ്ങൾ വൈകാനിടയുണ്ടെന്ന് കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലുമുണ്ടായതോടെ ജനജീവിതം താറുമാറായി. കൊണാട്‌പ്ലേസിൽ രണ്ട് മണിക്കൂറിൽ 100.2 മില്ലീ മീറ്റർ മഴ പെയ്‌തെന്നാണ് റിപ്പോർട്ട്.
മഴയ്ക്ക് പിന്നാലെ ദില്ലിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇത് ഗതാഗത കുരുക്കിന് കാരണമായി. റാം ബാഗ് റോഡിലെ ആസാദ് മാർക്കറ്റ് റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ടുണ്ടായി. സമീപ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു, റാണി ഝാൻസി റോഡ്, ബർഫ്ഖാന, പുൽ മിത്തായി, വീർ ബന്ദാ ബൈരാഗി മാർഗ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വഴിതിരിച്ചുവിട്ടു. അംബേദ്കർ സ്റ്റേഡിയത്തിലും വെള്ളക്കെട്ടുണ്ടായി.
കാലാവസ്ഥാ വകുപ്പിൻറെ കണക്കനുസരിച്ച് നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 26.8 ഡിഗ്രി സെൽഷ്യസായിരുന്നു. രാവിലെ 9 മണിക്ക് വായുവിൻറെ ഗുണനിലവാരം തൃപ്തികരമായ വിഭാഗത്തിൽ രേഖപ്പെടുത്തി. എയർ ക്വാളിറ്റി ഇൻഡക്‌സ് 87 ആയിരുന്നുവെന്ന് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻറെ ഡാറ്റ വ്യക്തമാക്കുന്നു.
ദില്ലിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെ ശക്തമായ കാറ്റും മഴയും ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനങ്ങളുടെ സമയക്രമം http://airindia.com/in/en/manage/f എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാനും നിർദേശം നൽകി.
ഇൻഡിഗോയും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകളിൽ കാലതാമസവും ഗതാഗതക്കുരുക്കും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാൽ യാത്ര അതിനനുസരിച്ച് ക്രമീകരിക്കണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടു- ‘നിങ്ങളുടെ യാത്ര സുഗമമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. വിമാനങ്ങളുടെ സമയക്രമം ഉറപ്പാക്കി വിമാനത്താവളത്തിൽ എത്തുക’ എന്നാണ് ഇൻഡിഗോ അറിയിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

