രാജ്യത്തെ സ്വകാര്യ സർവകലാശാലകളില്‍ പിന്നാക്കസംവരണത്തിനു നിയമം കൊണ്ടുവരണമെന്ന് പാർലമെന്ററി സമിതി ശുപാർശ ചെയ്തു. ഒബിസി വിഭാഗത്തിന് 27%, എസ്‌സി വിഭാഗത്തിന് 15%, എസ്ടി വിഭാഗത്തിന് 7.5% വീതം സംവരണം ഏർപ്പെടുത്തണം. സാമ്പത്തികപിന്നാക്ക വിഭാഗ സംവരണം വേണമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്. വിദ്യാഭ്യസം, കുട്ടികൾ, സ്ത്രീകൾ, യുവജനങ്ങൾ,കായികം എന്നിവയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് ശുപാർശ മുന്നോട്ട് വച്ചത്. കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങാണ് സമിതിയുടെ അദ്ധ്യക്ഷൻ.
ബിറ്റ്സ് പിലാനി, ഒപി ജിൻഡൽ ഗ്ലോബൽ യൂണിവേഴ്സിറ്റി , ശിവ് നാടാർ യൂണിവേഴ്സിറ്റി തുടങ്ങിയ സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനം പരിശോധിച്ച സമിതി ഇവിടങ്ങളിൽ സംവരണമില്ലെന്നും പിന്നാക്കവിഭാഗ പ്രാതിനിധ്യം കുറവാണെന്നും നിരീക്ഷിച്ചു. ഇവിടങ്ങളിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം ഒരു ശതമാനത്തിൽ താഴെയാണെന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സമിതി ചൂണ്ടിക്കാട്ടി. ബിറ്റ്സ് പിലാനിയിൽ 2024–25 അധ്യയനവർഷം ആകെയുള്ള 5137 വിദ്യാർഥികളിൽ 514 പേർ മാത്രമാണു ഒബിസി വിഭാഗക്കാർ. എസ്‌സി വിഭാഗത്തിൽനിന്ന് 29 വിദ്യാർഥികളും എസ്‌ടിയിൽനിന്നു നാല് വിദ്യാർത്ഥികൾ മാത്രമവുമാണുള്ളത്. 2021–22ൽ രാജ്യത്ത് 473 സ്വകാര്യ സർവകലാശാലകളാണ് ഉണ്ടായിരുന്നതെങ്കിൽ നിലവിൽ 517 എണ്ണമായെന്നും റിപ്പോർട്ടിലുണ്ട്.
സ്വകാര്യ സർവ്വകലാശാലകളിൽ ഫീസിളവിന് സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തണമെന്നും സമിതിയിലെ ശുപാർശയിൽ പറയുന്നു. സർക്കാർ, സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2022-23 അക്കാദമിക് വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ 38.9 ശതമാനം (1.7 കോടി) വിദ്യാർത്ഥികൾ ഒ ബി സി വിഭാഗത്തിൽ നിന്നുള്ളവരും 15.5ശതമാനം (67.87 ലക്ഷം) വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും 6.4ശതമാനം(28.25ലക്ഷം) വിദ്യാർത്ഥികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരുമാണെന്നും കണക്കുകൾ പറയുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 15(5) സ്വകാര്യ എയ്ഡഡ്, അൺ എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കാൻ ഭരണസംവിധാനത്തിന് അധികാരം നൽകുന്നുണ്ട്. എന്നാൽ, നിലവിൽ സംവരണ നയങ്ങൾ നടപ്പിലാക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് നിയമപരമായ ഉത്തരവാദിത്തമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ രാജ്യത്ത് സാമൂഹിക നീതി കൈവരിക്കുന്നതിനുള്ള ഒരു പ്രധാന വഴിയാണ് വിദ്യാഭ്യാസം. എന്നാൽ, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ കാണപ്പെടുന്ന സംവരണത്തിന്റെ അഭാവം അതിന് ഒരു തടസ്സമാകാം, എന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേ (AISHE) 2021-22 ഡേറ്റാ പ്രകാരം രാജ്യത്തൊട്ടാകെ 517 സ്വകാര്യ സർവ്വകലാശാലകൾ, 240 കേന്ദ്ര സ്ഥാപനങ്ങൾ, 445 സംസ്ഥാന സ്ഥാപനങ്ങൾ എന്നിവയാണ് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളതെന്ന് ചൂണ്ടിക്കാട്ടിയ സമിതി, പൊതു സ്ഥാപനങ്ങൾക്ക് മാത്രമായി ഈ ലക്ഷ്യം നിറവേറ്റാൻ കഴിയില്ലെന്നും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതിന് സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർണായകമാണെന്നും അഭിപ്രായപ്പെട്ടു.
ഐഐടികൾ, ഐഐഎമ്മുകൾ, കേന്ദ്ര സർവകലാശാലകൾ എന്നിങ്ങനെ കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബാധകമായ 2006 ലെ നിയമവുമായി സംവരണം സമന്വയിപ്പിക്കുന്നതിന്, പാർലമെന്റിൽ നിയമനിർമ്മാണം നടപ്പാക്കി ആർട്ടിക്കിൾ 15(5) എല്ലാവർക്കും ബാധകമാകുന്ന രീതിയിൽ നടപ്പിലാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

