ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും വിമർശനം. മുഖ്യമന്ത്രിക്ക് എം ആർ അജിത്കുമാറുമായി വഴിവിട്ട ബന്ധം ഉണ്ടെന്നാണ് സമ്മേളന പ്രതിനിധികളുടെ ആരോപണം. അജിത്കുമാർ ചെയ്യുന്നതിന് എല്ലാം കൂട്ട് നിൽക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ച സമയത്ത് ആഭ്യന്തര വകുപ്പിനേയും സര്‍ക്കാരിനേയും വെള്ളപൂശുന്ന സമീപുനമാണ് ഉണ്ടായിരുന്നത്. സംസ്ഥാന കൗണ്‍സില്‍ അടക്കം ഇത് ചര്‍ച്ച ചെയ്യുന്ന സമയത്തും സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ ഏകപക്ഷീയമായ നിര്‍ദേശത്തിന്‍റെ പുറത്താണ് അത്തരം വിമര്‍ശനങ്ങൾ ഒഴിവാക്കിയത്. എന്നാല്‍ ഇന്നലെ ഗ്രൂപ്പ് ചര്‍ച്ച തുടങ്ങിയതിന് ശേഷം അതിരൂക്ഷമായ വിമര്‍ശനം ആഭ്യന്തര വകുപ്പിനേയും പൊലീസിനേയും വെള്ളപൂശുന്നതില്‍ ഉണ്ടായിരുന്നു.
എംആര്‍ അജിത് കുമാര്‍ ചെയ്യുന്നതിനെയെല്ലാം സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് കൊല്ലത്തുനിന്നുള്ള പ്രതിനിധികൾ വിമര്‍ശിക്കുന്നു. ആഭ്യന്തര വകുപ്പിനെ ബിനോയ് വിശ്വം സംരക്ഷിക്കുന്നു എന്ന രീതിയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം കുറഞ്ഞുവരുന്നതായും പാർട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും സിപിഐ സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് മണ്ഡലങ്ങളിൽ നേതൃത്വത്തിന്‍റെ സമവായ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും സംസ്ഥാന സമ്മേളനത്തിനുശേഷം നേതാക്കൾ സംഘടനാ പ്രവർത്തനം ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിയെയും രൂക്ഷ വിമര്‍ശനങ്ങളുണ്ട്.

