സിപിഎമ്മിനെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് ജോണ്‍ ബ്രിട്ടാസ്

സിപിഎമ്മിനെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ എല്ലാ മതേതര പാര്‍ട്ടികളും അണിനിരക്കേണ്ട സമയത്താണ് പ്രസ്താവന. രാഹുല്‍ ഗാന്ധിയെ വഴിതെറ്റിക്കുന്നത് കേരളത്തിലെ നേതാക്കളാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞു. ‘രാഹുല്‍ ഗാന്ധിയെ പിടിച്ചുകൊണ്ടുവന്ന് വയനാട്ടില്‍ മത്സരിപ്പിച്ചു. ആര്‍എസ്എസിനെ നേരിടാനുള്ള യുദ്ധ പോര്‍ക്കളമെന്ന് പറയുന്നത് കേരളമാണെന്നുള്ള ഒരു തെറ്റുദ്ധാരണ അദ്ദേഹത്തില്‍ സൃഷ്ടിച്ചു. അതിന് ശേഷം അദ്ദേഹത്തിന്റെ സഹോദരിയെ കൊണ്ടുവന്ന് അവിടെ മത്സരിപ്പിച്ചു.

സിപിഎമ്മിനെയും ആര്‍എസ്എസിനെയും താരതമ്യം ചെയ്ത് ഒരു പ്രസ്താവന നടത്താന്‍ എങ്ങനെ കഴിയുന്നുവെന്നാണ് ഇന്ത്യയിലെ മതനിരപേക്ഷവാദികള്‍ ചിന്തിക്കേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഹുല്‍ ഗാന്ധിയെ ഒരു സിപിഎം വിരുദ്ധനാക്കി നിര്‍ത്തണമെന്നാണ് ആഗ്രഹം. രാഹുല്‍ ഗാന്ധി ഒരു ദേശീയ നേതാവാണെന്നും പ്രധാനപ്പെട്ട ദൗത്യം ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഇന്ത്യയെ മോചിപിക്കുന്നതിന് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹത്തെ ഓര്‍മിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ മടിക്കുകയാണ്. ആ കാര്യം മറന്നുകളയാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

മാത്രമല്ല, കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണ്. രാജ്യത്തെ പ്രതിപക്ഷ നേതാവിനെ ഇതുപോലെയുള്ള ധാരുണമായ അവസ്ഥയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിയിടുകയാണ്. ഞാനും പൂണൂലിട്ട ബ്രാഹ്മണന്‍ എന്നു പറഞ്ഞു നടന്ന കാലം രാഹുല്‍ഗാന്ധിക്ക് ഉണ്ടായിരുന്നു. തനിക്ക് വ്യക്തമായ ദാര്‍ശനിക തലം നല്‍കുന്നതിന് യെച്ചൂരി സഹായിച്ചിട്ടുണ്ട് എന്ന് രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞതാണ്,” ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

അതേസമയം, ആര്‍എസ്എസിനെയും സിപിഎമ്മി നെയും ആശയപരമായി താന്‍ എതിര്‍ക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അവര്‍ക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ലെന്നും രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ക്ക് ജനങ്ങളെ അറിയാന്‍ കഴിയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ​ഗാന്ധി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply