സാമ്പത്തിക പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര സർക്കാർ ആഡംബര വിരുന്ന് നടത്തിയെന്ന് കോണ്‍ഗ്രസ്

മഹാരാഷ്ട്ര സർക്കാർ ആഡംബര വിരുന്ന് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വെള്ളി പാത്രത്തിൽ ഒരാൾക്ക് 5000 രൂപ നിരക്കിൽ ചെലവഴിച്ച് ഭക്ഷണം വിളമ്പി എന്നാണ് ആരോപണം. മുംബൈയിൽ നടന്ന പാർലമെന്‍റ് എസ്റ്റിമേറ്റ്സ് കമ്മിറ്റി പ്ലാറ്റിനം ജൂബിലി യോഗമാണ് വിവാദത്തിലായത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മഹാരാഷ്ട്ര സർക്കാർ ആഡംബര വിരുന്ന് നടത്തിയെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ലോക്‌സഭാ സ്പീക്കർ ഓം ബിർള മുംബൈയിലെ വിധാൻ ഭവൻ സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്ത ദ്വിദിന പരിപാടിയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 600 അതിഥികൾ പങ്കെടുത്തു. ഓരോരുത്തർക്കും 5000 രൂപ വില വരുന്ന ഭക്ഷണം, വാടകയ്ക്കെടുത്ത വെള്ളി പ്ലേറ്റുകളിലാണ് വിളമ്പിയതെന്ന് കോൺഗ്രസ് ആരോപിച്ചു. 550 രൂപ വീതമാണ് പ്ലേറ്റിന്‍റെ വാടകയെന്നും കോണ്‍ഗ്രസ് നേതാക്കൾ പറയുന്നു.

അമിത ചെലവ് എന്നാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് വിജയ് വഡെറ്റിവാർ വിശേഷിപ്പിച്ചത്. സംസ്ഥാനം പാപ്പരായി നിൽക്കുമ്പോൾ എന്തിന് ഈ ആഡംബരം എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ഒരു വശത്ത് അതിഥികളുടെ ഭക്ഷണത്തിന് 5,000 രൂപ വീതം ചെലവഴിക്കുമ്പോൾ, മറുവശത്ത് കർഷകരുടെ വായ്പകൾ എഴുതിത്തള്ളാനോ ധനസഹായം നൽകാനോ സർക്കാർ തയ്യാറാകുന്നില്ല. നിരവധി ക്ഷേമപദ്ധതികളുടെ ബജറ്റിൽ വെട്ടിക്കുറച്ചെന്നും അദ്ദേഹം വിമർശിച്ചു. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കലും ഫഡ്‌നാവിസ് സർക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തി.

600 അതിഥികൾക്കായി ചെലവഴിച്ചത് 27 ലക്ഷം രൂപയാണെന്ന് സാമൂഹിക പ്രവർത്തകനായ വിജയ് കുംഭാർ ആരോപിച്ചു. പൊതുഖജനാവിൽ നിന്നുള്ള പണമെടുത്ത് അമിത ധൂർത്താണ് സംസ്ഥാന സർക്കാർ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളി പ്ലേറ്റുകളിലല്ല, മറിച്ച് വെള്ളി പൂശിയ പ്ലേറ്റുകളിലാണ് ഭക്ഷണം വിളമ്പിയതെന്നും ഒരു പ്ലേറ്റ് ഭക്ഷണത്തിന്റെ വില 4,000 രൂപയിൽ താഴെയാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറഞ്ഞതെന്ന് ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്തു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply