ഭരണഘടനയെ അട്ടിമറിക്കാനും ആക്രമിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സെഷനിൽ സംസാരിക്കുകയായിരുന്നു രാഹുൽ. എതിരാളികളുടെ കൈയിൽ പണവും ശക്തിയുമുള്ളപ്പോൾ ആ നടപടി അത്ര എളുപ്പമാകില്ല. എന്നാൽ സത്യസന്ധത കൊണ്ടും ജനങ്ങളുടെ സ്നേഹം കൊണ്ടും ആ പോരായ്മകളെ മറികടക്കാൻ ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു. എല്ലാ സർവകലാശാലകളിലും വൈസ് ചാൻസിലർ പദവിയിൽ ആർഎസ്എസുകാരെ തിരുകി കയറ്റുന്നു. ഈ നീക്കങ്ങളെ ചെറുക്കാൻ കോൺഗ്രസ് പാർട്ടിക്കേ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസ് ആശയങ്ങളോട് പൊരുതും. ആ ആശയങ്ങൾ സ്വാതന്ത്ര്യ സമരത്തിന്റെതല്ല. ഭരണഘടനയെ രാംലീല മൈതാനിയിൽ കത്തിച്ചവരാണ് ആർഎസ്എസുകാർ. അവരുടെ വിശുദ്ധ ഗ്രന്ഥം ഒരിക്കലും ഭരണഘടനയാവില്ല. ഓർഗനൈസർ ലേഖനത്തിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും രാഹുൽ പറഞ്ഞു. ജാതി സെൻസസ് നടത്തില്ല എന്ന് മോദി പറയുന്നു. ഓരോ വിഭാഗത്തിൻ്റെയും കൃത്യമായ കണക്ക് വേണം. പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അഗ്നിവീറുകൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാതെ വഞ്ചിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചതോടെ അവിടെയും യുവാക്കൾക്ക് അവസരം ഇല്ലാതായി. അംബാനിയുടെയും അദാനിയുടെയും കമ്പനികളിൽ എത്ര പിന്നാക്ക വിഭാഗക്കാരെ കാണാൻ കഴിയും? എല്ലാ അവസരങ്ങളും തകർത്തിരിക്കുന്നു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി നടന്നുവെന്നല്ല, നമ്മൾ നടന്നുവെന്ന് പറയണം. പാർട്ടിയെ അടിത്തട്ടിൽ നിന് വളർത്തുന്നത് ഡിസിസികളാണെന്നും രാഹുൽ പറഞ്ഞു. ഡി സിസികളിലൂടെയേ പാർട്ടിയെ ശാക്തീകരിക്കാനാകൂയെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

