ശ്രീരാ​ഗിൻ്റെ മൃതദേഹം നാളെ രാവിലെ വീട്ടിലെത്തിക്കും, അറിയിപ്പ് ലഭിച്ചതായി എൻകെ പ്രേമചന്ദ്രൻ എംപി

മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ട് മരിച്ച തേവലക്കര സ്വദേശി ശ്രീരാഗിന്‍റെ മൃതശരീരം നാളെ വീട്ടിലെത്തിക്കും. മൃതദേഹം നാളെ രാവിലെ 7.30ഓടു കൂടി കൊല്ലം തേവലക്കരയിലെ വീട്ടിലെത്തിക്കുമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. മൃതദേഹം ഇന്ന് മുംബെയിലെത്തി. രാത്രി 12.20ന് മുംബൈയിൽ നിന്നും AI 2544 വിമാനത്തിൽ കൊച്ചിയിലേക്ക് അയയ്ക്കും. പുലർച്ചെ 2.20ന് കൊച്ചിയിൽ എത്തും. നടപടികൾ പൂർത്തിയാക്കി റോഡ് മാർഗ്ഗം രാവിലെ 7.30ഓടുകൂടി കൊല്ലം തേവലക്കരയിലെ വീട്ടിൽ മൃതദേഹം എത്തിക്കുന്ന തരത്തിലാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും ഷിപ്പിംഗ് അധികൃതർ വിവരം നൽകിയെന്നും പ്രേമചന്ദ്രൻ എംപി അറിയിച്ചു.

2 മലയാളി യുവാക്കൾ അടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ‌എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാര്‍ക്കാരാണ് അപകടത്തിൽ പെട്ടത്. മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ. ശ്രീരാഗും ഈയടുത്താണ് വീട്ടില്‍ നിന്ന് ജോലിയ്ക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലു വയസും രണ്ടു മാസവും പ്രായമുളള കുഞ്ഞു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ശ്രീരാഗ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടം നടക്കുന്ന സമയം 21പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

പിറവം വെളിയനാട്ടെ വീട്ടില്‍ നിന്ന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത് എന്ന ഇരുപത്തിരണ്ടുകാരന്‍ മൊസാംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്. ഇന്ദ്രജിത്തിന്‍റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply