2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി. 18.18 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.
അതേ സമയം, അഞ്ചാം തവണയും മല ചവിട്ടി ശാസ്താവിനെ കണ്ട് തൊഴുത് തെലുങ്ക് നടൻ വരുൺ സന്ദേശ്. ടോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനായ വരുൺ സന്ദേശ് തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് ദർശനം നടത്തിയത്. ഹൈദരാബാദിൽ നിന്നും ഇരുമുടിയേന്തി വന്ന നടൻ നെയ്യഭിഷേകവും മറ്റ് വഴിപാടുകളും നടത്തിയശേഷം 4.30 ഓടെ മലയിറങ്ങി. കസിൻ അടക്കം അഞ്ചു പേരോടൊപ്പമാണ് വരുൺ എത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

