സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ സസ്‌പെൻഷനിലായ രജിസ്ട്രാർക്ക് പിന്തുണയേറുന്നു. സംസ്ഥാനത്തെ മന്ത്രിമാരും കേരള സർവകലാശാല സിന്റിക്കേറ്റ് അംഗങ്ങൾക്കും പുറമെ വിദ്യാർത്ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്യുവും വിസിക്കെതിരെ രംഗത്തെത്തി. എസ്എഫ്‌ഐ ഇന്ന് രാത്രി രാജ്ഭവനിലേക്ക് മാർച്ച് നടത്തും.
സസ്‌പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ വ്യക്തമാക്കി. സസ്‌പെൻഷൻ ഉത്തരവിൽ പറയുന്ന കാരണങ്ങൾ ശരിയല്ലെന്നും താൻ ആറ് മണിക്ക് തന്നെ സെനറ്റ് ഹാളിലെ പരിപാടിക്ക് നൽകിയ അനുമതി റദ്ദാക്കിയതാണ്. ഇതിന്റെ രേഖകൾ തന്റെ കൈവശമുണ്ട്. ഗവർണർ വേദിയിൽ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയതെന്ന വി സിയുടെ കണ്ടെത്തൽ ശരിയല്ല. താൻ ഗവർണറെ അപമാനിച്ചിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു.
അമിതാധികാര പ്രയോഗമെന്ന് മന്ത്രി ബിന്ദു
കേരള സർവകലാശാലയിലെ താത്കാലിക വിസിയായ മോഹൻ കുന്നുമ്മലിന് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ അധികാരമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി. വിസിയുടേത് അമിതാധികാര പ്രയോഗമാണ്. സസ്‌പെൻഷൻ ഉത്തരവ് ചട്ടലംഘനമാണ്. ആർഎസ്എസ് കൂറ് തെളിയിച്ചയാളാണ് വിസി. വേണ്ടി വന്നാൽ സർക്കാർ വിഷയത്തിൽ ഇടപെടുമെന്നും അവർ പറഞ്ഞു. ചാൻസിലർമാരുടെ കാവിവത്കരണ നയം അനുവദിക്കില്ല, ബോധപൂർവം സംഘർഷം ഉണ്ടാക്കാൻ ചാൻസിലർ ഇടപെട്ടു, കാവിവത്കരണത്തിനുള്ള ആസൂത്രിത നീക്കമാണിതെന്നും ബിന്ദു വിമർശിച്ചു.
രജിസ്ട്രാർക്ക് നിരുപാധിക പിന്തുണയെന്ന് എസ്എഫ്‌ഐ
മതേതരത്ത്വവും യൂണിവേഴ്‌സിറ്റി നിയമവും ഉയർത്തി പിടിച്ച കേരള സർവ്വകലാശാല രജിസ്ട്രാർക്ക് നിരുപാധിക പിന്തുണയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സഞ്ജീവ് വ്യക്തമാക്കി. രാത്രി ഏഴരയ്ക്ക് രാജ്ഭവനിലേക്ക് മാർച്ച് നടത്താനും എസ്എഫ്‌ഐ തീരുമാനിച്ചു.