വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്ത് കാസ്പ് പദ്ധതി വഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്.

……………………………

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖ നേതാക്കൾക്ക് ഉയര്‍ന്ന സ്ഥാനങ്ങൾ നൽകി കേന്ദ്ര നേതൃത്വം. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനെയും സുനിൽ ജാക്കറെയും ബിജെപി ദേശീയ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തി. ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

……………………………

ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ചു. അഞ്ചേരി സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. അഞ്ചേരി സ്വദേശി വൈശാഖാണ് മിഥുനെ മർദിച്ച കേസലെ പ്രതി. കേരള വർമ്മ കോളേജിനടുത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയായിരുന്നു മർദ്ദനം.

……………………………

കെ റെയില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവിജയരാജന്‍ രംഗത്ത്. സിൽവർ ലൈൻ കല്ല് പറിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ആ കല്ല് താടിക്ക് തട്ടി പല്ല് പോകുമെന്നാണ് താൻ പറഞ്ഞത്. കല്ല് പറിക്കുന്നവരുടെ പല്ല് പറിക്കുമെന്നല്ല അതിന്റെ അർത്ഥമെന്ന് അദ്ദേഹം പറഞ്ഞു.

……………………………

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വർഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവിൽ ചിലർ നടത്തുന്ന കലാപാഹ്വാനത്തെയാണ് തള്ളുന്നതെന്നും തുറമുഖ നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

……………………………

കായല്‍ കൈയേറി കെട്ടിടം നിര്‍മിച്ചെന്ന പരാതിയില്‍ പിന്നണി ഗായകന്‍ എം ജി ശ്രീകുമാറിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം എം ജി ശ്രീകുമാര്‍ കായല്‍ കൈയേറി വീട് നിര്‍മിച്ചെന്ന് കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്.

……………………………

അടൂരിൽ അച്ഛന്റെ അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്. സ്റ്റീൽ പൈപ്പിനുള്ള അടിയേറ്റ് കു‍ഞ്ഞിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഷിനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ അടിക്കാന്‍ ശ്രമിക്കുമ്പോഴാണ് കുഞ്ഞിന് അടിയേറ്റത്.

……………………………

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് 2021 ജൂണ്‍ പത്തിന് ഗവര്‍ണര്‍ അയച്ച കത്ത് ഒന്നര വര്‍ഷത്തോളം പൂഴ്ത്തിവച്ച ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തിനാണ് ഗവര്‍ണറുടെ കത്ത് ഇത്രയും കാലം ഒളിച്ചുവെച്ചതെന്നും ഈ കാലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിൽ കൊടുക്കൽ വാങ്ങൽ നടക്കുകയായിരുന്നുവെന്നും വിഡി സതീശൻ ആരോപിച്ചു.

……………………………

യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് വെള്ളിയാഴ്ച യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്.

……………………………

കുവൈത്തിലെ സ്‍കൂളുകളില്‍ ലോഹ നിര്‍മിത ഫ്ലാസ്‍കുകള്‍ക്ക് വിലക്ക്. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്‍കൂളില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

……………………………


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply