രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയെയും പുറത്താക്കിയ കെപിസിസിയുടെ നടപടിയേയും സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. രണ്ടു തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നൽകുന്നതാണെന്നും രാഹുലിനായി പാർട്ടിയിൽ ഇനി ആരും വാദിക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണം. ധാർമികത എന്ന് പറയുന്നില്ല. ധാർമികതയുള്ള പ്രവർത്തിയല്ലല്ലോ അയാൾ ഇത്രയും നാൾ ചെയ്തുകൊണ്ടിരുന്നത്. പൊതുരംഗത്ത് പുലർത്തേണ്ട മാന്യത പുലർത്തിയില്ല. രാഹുൽ എന്ന ചാപ്റ്റർ ക്ലോസ് ചെയ്ത് കഴിഞ്ഞു. സൈബർ ആക്രമങ്ങളെ ഭയപ്പെടുന്നില്ല. കൂലി തല്ലുകാരെ ആരു പേടിക്കാനാണ്. രാഹുലിന്റെ ഒരു തിരുത്തലും ഇനി കോൺഗ്രസ് പാർട്ടിക്ക് ആവശ്യമില്ല. രാഹുലിനെ പാർട്ടിക്ക് ആവശ്യമില്ല. ഒളിച്ചിരിക്കുന്നവരെ പുറത്ത് കൊണ്ട് വരേണ്ടത് കേരള പൊലീസാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാനുള്ള പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന്യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പ്രതികരിച്ചു. എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നത് രാഹുൽ സ്വയം തീരുമാനിക്കേണ്ടതാണെന്നും സ്വയം തീരുമാനിച്ചാൽ നല്ലതാണെന്നുമായിരുന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

