50 വർഷത്തിനിടെ മധ്യ പ്രദേശിൽ ഏറ്റവുമധികം കടുവകൾ കൊല്ലപ്പെട്ടത് 2025ലെന്ന് കണക്കുകൾ. 1973ൽ പ്രൊജക്ട് ടൈഗർ ആരംഭിച്ച ശേഷമുള്ള കണക്കുകളാണ് ഇത്. ഏറ്റവും ഒടുവിലായി എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള ആൺ കടുവയാണ് ഒടുവിലായി ചത്തത്. സാഗർ മേഖലയിൽ ബുന്ദേൽഖണ്ഡിലാണ് ആൺ കടുവയെ ഒടുവിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ആൺ കടുവയുടെ മൃതദേഹം ഹിൽഗാൻ ഗ്രാമത്തിന് സമീപം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്നാണ് വനംവകുപ്പും മൃഗസംരക്ഷണ വകുപ്പ് പ്രവർത്തകരും ഇവിടെ എത്തിയത്. പുറമേ നിന്നുള്ള പരിക്കുകൾ കടുവയുടെ മൃതദേഹത്തിൽ കണ്ടെത്താനായിട്ടില്ല. കടുവയുടെ മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് വനംവകുപ്പ് വിശദമാക്കി.
നൌറാദേഹി കടുവാ സങ്കേതത്തിൽ നിന്ന് എത്തിയ കടുവയെന്ന് വിലയിരുത്തൽ
കടുവ ഈ മേഖലയിലേക്ക് എത്തിയത് എവിടെ നിന്നാണ് എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നൌറാദേഹി കടുവാ സങ്കേതത്തിൽ നിന്നാണ് ഈ കടുവ എത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. വൈദ്യുതാഘാതമേറ്റാണോ കടുവ ചത്തതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും വച്ച് ചത്ത കടുവയെ കാട്ടിൽ കൊണ്ടുവന്ന് ഇട്ടതാണോയെന്ന സംശയവും ശക്തമാണ്.വയലുകൾക്ക് സംരക്ഷണം ഒരുക്കാനായി ഇട്ടിരിക്കുന്ന വൈദ്യുത കമ്പികൾ കാട്ടു പന്നികൾ, മാനുകൾ അടക്കമുള്ളവയ്ക്ക് അപകട സാധ്യത ഏറ്റുന്നവയാണ്.
വയലുകൾക്ക് ചുറ്റും ഹൈ വോൾട്ടേജ് വൈദ്യുതിയാണ് പ്രവഹിക്കുന്നതെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. സംസ്ഥാന വനംവകുപ്പിന്റെ പ്രവർത്തനത്തിലെ വീഴ്ച വ്യക്തമാക്കുന്നതാണ് നിലവിൽ കടുവ ചത്ത സംഭവത്തെ വിലയിരുത്തുന്നത്. ഇതോടെ 2025ൽ മാത്രം മധ്യപ്രദേശിലെ വിവിധ ഇടങ്ങളിൽ ചത്ത കടുവകളുടെ എണ്ണം 55 ആയി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

