ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിലും ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്

ബംഗ്ലാദേശിൽ ​ശൈഖ് ഹസീനയുടെ പതനത്തിനുശേഷം സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേത്വത്തിൽ രൂപവത്കരിച്ച ഇടക്കാല സർക്കാറിലും ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഇടക്കാല സർക്കാറിലെ നേതാക്കൾ സുരക്ഷിതമായി പുറ​ത്തു കടക്കാനുള്ള വഴികൾ തേടുകയാണെന്ന നാഷനൽ സിറ്റിസൺ പാർട്ടി(എൻ.സി.പി)യുടെ അവകാശവാദങ്ങൾ മുതിർന്ന ഉപദേഷ്‍ടാവ് തള്ളിക്കളഞ്ഞു.

താൻ ഒരുതരത്തിലുള്ള പുറത്തുകടക്കലിനും ആഗ്രഹിക്കുന്നില്ലെന്നാണ് പരിസ്ഥി, കാലാവസ്ഥ വ്യതിയാന ഉ​പദേഷ്ടാവ് സയ്യിദ റിസ്‍വാന ഹസൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. എൻ.സി.പി നേതാക്കൾ അവരുടെ ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട റിസ്‍വാന താൻ തന്റെ ശിഷ്ടകാലം ബംഗ്ലാദേശിൽ തന്നെ ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. സർക്കാറിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ ചില ഉപദേഷ്ടാക്കൾ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്തുകയാണെന്ന് എൻ.സി.പി കൺവീനർ നാഹിദ് ഇസ്‍ലാം ആണ് അവകാശപ്പെട്ടത്.

പൊതുജനങ്ങൾക്ക് സേവനം ചെയ്യുന്നതിനേക്കാൾ ചില ഉപദേഷ്ടാക്കൾക്ക് മുഖ്യം അവരുടെ സ്വന്തം സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്ന് ആരോപിച്ച നാഹിദ് വിദ്യാർഥി പ്രക്ഷോഭകാലത്ത് ഇവർ കാണിച്ച ആത്മാർഥതയേയും ചോദ്യം ചെയ്തു. ”അഡ്വൈസറി കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളെയും വിശ്വസിച്ചത് വലിയ തെറ്റായിപ്പോയി. അവരെ വിശ്വസിച്ച ഞങ്ങൾ വഞ്ചിതരായി. ഭൂരിഭാഗം ഉപദേഷ്ടാക്കളും മറ്റ് രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെടുകയാണ്. സുരക്ഷിതമായി പുറത്തു കടക്കുക എന്നത് മാത്രമാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം​”-നാഹിദ് പറഞ്ഞു.

എന്നാൽ ഉപദേഷ്ടാക്കളുടെയോ ഇവർ ചർച്ച നടത്തിയ രാഷ്ട്രീയ പാർട്ടികളുടെയോ പേരുകൾ പറയാൻ നാഹിദ് തയാറായില്ല. ഇതോടെയാണ് ബംഗ്ലാദേശ് ഇടക്കാല സർക്കാറിൽ ആഴത്തിലുള്ള ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചത്. അതേസമയം, ഉപദേഷ്ടാക്കൾക്ക് മുന്നിൽ തുറന്നിരിക്കുന്ന ഒരേയൊരു വഴി മരണമാണെന്ന മറ്റൊരു എൻ.സി.പി നേതാവ് സർജിസ് അസ്‍ലമിന്റെ വാദവും വിവാദങ്ങൾക്ക് ആക്കം കൂട്ടി. അവാമി ലീഗ് സർക്കാറിന്റെ പതനത്തിലേക്ക് നയിച്ച വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ മൂവ്മെന്റ്(എസ്.എ.ഡി)മുഹമ്മദ് യൂനുസിന്റെ പിന്തുണയോടെയാണ് ഈ വർഷം ഫെബ്രുവരിയിൽ എൻ.സി.പിയായി മാറിയത്.

ബംഗ്ലാദേശിൽ പ്രക്ഷോഭം നടക്കുമ്പോൾ വിദേശത്തായിരുന്നു യുനുസ്. പിന്നീട് തിരിച്ചുവന്ന് ഇടക്കാല സർക്കാറിന് നേതൃത്വം നൽകുകയായിരുന്നു. പ്രക്ഷോഭത്തിൽ പങ്കാളികളായ വിദ്യാർഥി നേതാക്കളെയും അദ്ദേഹം ഇടക്കാല സർക്കാറിൽ ഉൾപ്പെടുത്തി. നിലവിൽ മൂന്ന് വിദ്യാർഥി നേതാക്കളാണ് യൂനുസ് സർക്കാറിലുള്ളത്. അതിലൊരാളായിരുന്നു നാഹിദ് ഇസ്‍ലാം. പുതുതായി രൂപവത്കരിച്ച എൻ.സി.പിയുടെ നേതൃപദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നാഹിദ് പിന്നീട് ഇടക്കാല സർക്കാറിൽ നിന്ന് രാജിവെച്ചു. അവാമി ലീഗിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നും ഹസീനയടക്കമുള്ള മുതിർന്ന നേതാക്കളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മേയിൽ എൻ.സി.പി യൂനുസ് സർക്കാറിൽ സമ്മർദം ശക്തമാക്കിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply