കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് സൗരോർജ്ജ നയത്തിലെ നിർദ്ദേശങ്ങൾ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോർജ്ജ മേഖലയിൽ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്റ്റേഴ്സ് അസോസിയേഷൻ. നയത്തിലെ നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ സോളാർ ബന്ദ് ആചരിക്കും. സോളാർ പ്ലാന്റുകളുടെ നിർമ്മാണം, വിപണനം, ഇൻസ്റ്റാളേഷൻ, സർവ്വീസ് മേഖലകളിൽ കേരളത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും ബന്ദിന്റെ ഭാഗമായി അടച്ചിടും. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളയമ്പലത്തെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള ഫിസിക്കൽ ഹിയറിങ്ങിനുള്ള അവസരംപോലും നിഷേധിച്ചുകൊണ്ടാണ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ കരട് സൗരോരോർജ്ജ നയം പുറത്തിറക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. സൗരോർജ്ജ നയം നടപ്പിലാക്കുന്നതിനു മുൻപ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ ജനപ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ഓരോ നിയോജക മണ്ഡലത്തിലും ഫിസിക്കൽ ഹിയറിങ്ങുകൾ സംഘടിപ്പിക്കുക, സോളാറിന്റെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ് കാലാവധി കൂട്ടുന്ന നിർദ്ദേശങ്ങൾ നയത്തിൽ നിന്നും ഒഴിവാക്കുക, പ്രധാന മന്ത്രി സൂര്യ ഘർ പോലുള്ള പദ്ധതികൾക്ക് ഏകീകൃത ദേശീയതല സൗരോർജ്ജ നയത്തിന്റെ പിന്തുണ ഉറപ്പാക്കുക, 1000 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് നിലവിലുള്ള നെറ്റ് മീറ്ററിങ് നയം മാറ്റങ്ങളില്ലാതെ തുടരാൻ അനുമതി നൽകുക, കേരളത്തിന്റെ കാലാവസ്ഥാപരമായ പ്രത്യേകതകൾ പരിഗണിച്ച് ബാങ്കിങ്, സെറ്റിൽമെന്റ് ഓപ്ഷനുകൾ നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാസ്റ്റേഴ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
മൂന്നു കിലോവാട്ടിന് താഴെയായി നെറ്റ് മീറ്ററിങ് പരിമിതപ്പെടുത്തുക, അഞ്ചുകിലോ വാട്ടിനു മുകളിൽ 30% ബാറ്ററി സ്റ്റോറേജ് നിർബന്ധമാക്കുക, ഓരോ യൂണിറ്റിനും ഒരു രൂപ അധികമായി ഗ്രിഡ് സപ്പോർട്ട് ചാർജ്ജ് ഈടാക്കുക, ഊർജ്ജം ബാങ്ക് ചെയ്ത് മാസം തോറും ഉത്പാദിപ്പിക്കുന്ന വൈദ്യുതി അടുത്ത മാസത്തേക്ക് ക്യാരി ഫോർവേഡ് ചെയ്യുന്ന രീതി അവസാനിപ്പിക്കുക തുടങ്ങി അപ്രായോഗികമായ നിരവധി നിർദ്ദേശങ്ങൾ കരടിലുണ്ട്. ട്രാൻഫോർമർ കപ്പാസിറ്റി അടക്കമുള്ള വിഷയങ്ങളിൽ അമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുമുണ്ട്. നയത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ വൈദ്യുതി വിലകുത്തനെ ഉയരുകയും ജനജീവിതത്തെയും വ്യവസായിക മേഖലയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നു മാസ്റ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.