നാടൻ ബോംബ് പൊട്ടിക്കുന്നതിന്റെ റീൽസ് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെയും കമന്റ് ചെയ്തവർക്കെതിരെയും കേസെടുത്ത് സൈബർ പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെ പോർവിളി നടത്തിയ സിപിഎം, മുസ്‌ലീം ലീഗ് പ്രവർത്തകർക്കെതിരെയാണ് കേസ്. സിറ്റി പൊലീസ് കമ്മിഷണർക്ക് സ്പെഷൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഡിസംബർ 16ന് ‘റെഡ് ആർമി’ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ബോംബ് എറിയുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. ഈ പോസ്‌റ്റിന് താഴെ പ്രകോപനപരമായ കമന്റുകൾ ഇട്ടവർക്കെതിരെയും കേസ് എടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിനു പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ കൊലവിളി തുടങ്ങിയത്. ‘കണ്ണൂരിലെ കണ്ണായ പാനൂരിലെ സഖാക്കളാരും കാശിക്ക് പോയിട്ടില്ലെന്ന് ഓർമിപ്പിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് ബോംബ് പൊട്ടിക്കുന്ന ദൃശ്യങ്ങളാണ് പോസ്റ്റ് ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്യൽ, സ്‌പർധ വളർത്തുന്ന തരത്തിലുള്ള ഇടപെടൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാകും പ്രതികളുടെ പട്ടിക തയാറാക്കുന്നത്.
നാടൻ ബോംബ് പൊട്ടിക്കുന്നതിന്റെ റീൽസ് എടുക്കാൻ ശ്രമിക്കുന്നതിനിടെ പിണറായിയിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നിരുന്നു. ഇടത് സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായി നിരന്തരം ഇത്തരം റീലുകളും പോസ്റ്റുകളും വന്നിട്ടും കേസെടുക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

