തൊടുപുഴ ബിജു ജോസഫ് കൊലക്കേസ്; മുൻ ബിസിനസ് പങ്കാളി ജോമോൻ അറസ്റ്റിൽ

തൊടുപുഴ ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ നാല് പ്രതികളാണ് കേസിലുള്ളത്. ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാപ്പ ചുമത്തി നാടുകടത്തിയ ആഷിക് എറണാകുളത്തും റിമാൻഡിലായി. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചത്. വ്യാഴാഴ്ചയാണ് ചുങ്കം സ്വദേശി ബിജു ജോസഫിനെ കാണാതായത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു.

ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് അന്വേഷിച്ചാണ് പ്രതികളിലേക്ക് എത്തിയത്. ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. കലയന്താനി സ്വദേശിയായ ഇയാളുമായി ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കലയന്താനിയിലെ ഗോഡൗണിലെ മാൻഹോളിലാണ് ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply