തൃശ്ശൂർ അരണാട്ടുകരയിൽ കഞ്ചാവ് വിൽക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. ഒറീസ സ്വദേശി രാജേഷാണ് പിടിയിലായത്. ഇയാളിൽ നിന്നും 5 കിലോയിലധികം ഒറിയൻ സ്പെഷ്യൽ എന്ന പേരിൽ അറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവ് പിടിച്ചെടുത്തു. വാങ്ങാൻ എത്തിയ ആൾ ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇന്ന് രാവിലെ അരണാട്ടുകര പള്ളിയ്ക്ക് സമീപം ഓട്ടോയിൽ എത്തി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് പിടിക്കപ്പെട്ടത്. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനാണ് രാജേഷ്. വിദ്യാർത്ഥികളും ദീർഘദൂര ഡ്രൈവർമാരും ഗുണ്ടകളും ആണ് ഇവരുടെ പ്രധാന ഇടപാടുകാർ എന്ന് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുധീർ കെ.കെ പറഞ്ഞു. പ്രതി രാജേഷ് പല തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇയാളുടെ പക്കലുണ്ടായിരുന്ന ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. അതിലെ വിശദാംശങ്ങൾ പരിശോധിച്ച് കഞ്ചാവ് ഇടപാടുകാരെയും വാങ്ങി ഉപയോഗിച്ചിരുന്നവരെയും കണ്ടെത്തി കേസെടുക്കുന്നതിനും അഡിക്ട് ആയവരെ വിമുക്തിമിഷൻ വഴി പുതുജീവൻ നൽകുവാനും തൃശൂർ എൻഫോഴ്സ്മെൻ്റ് അസി. എക്സൈസ് കമ്മീഷണർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

