യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി സംബന്ധിച്ച വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടി. ചിന്ത ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനു സമർപ്പിച്ച പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പിവിസി പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കു നിവേദനം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് നിവേദനം നല്‍കിയത്.
ചിന്ത ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നും പകർത്തിട്ടുള്ളതാണെന്നതിനു വ്യക്തമായ തെളിവുകൾ പുറത്തു വന്നിട്ടുണ്ടെന്നു പരാതിയിൽ പറയുന്നുണ്ട്. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നു പകർത്തിയത് കണ്ടെത്താൻ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ്. സർവകലാശാല വൈസ് ചാൻസലർ സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്നും അതിനാൽ, ക്രമക്കേടുകൾക്കു വിസി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണെന്നും നിവേദനത്തിൽ പറയുന്നു. കൂടാതെ ചാൻസലർ എന്ന നിലയിൽ ഗവർണർ ക്രമക്കേടുകൾ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

