കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് കർണാടക ഗവർണർക്ക് വീണ്ടും കത്ത്. ബെംഗളൂരു സ്വദേശി എച്ച് രാമമൂർത്തി എന്നയാളാണ് ഇപ്രാവശ്യം ഗവർണറെ സമീപിച്ചിരിക്കുന്നത്. 2015ലെ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാണ് ഗവർണർക്ക് നൽകിയ കത്തിൽ രാമമൂർത്തി ആവശ്യപ്പെട്ടിരിക്കുന്നത്.
ഒൻപത് സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകിയതു വഴി സംസ്ഥാന ഖജനാവിന് 5000 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് എച്ച് രാമമൂർത്തി ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. നേരത്തെ മൈസൂരു നഗര വികസന അതോറിറ്റി ഭൂമി അഴിമതി കേസിലും സ്വകാര്യ വ്യക്തി നൽകിയ പരാതിയിലാണ് ഗവർണർ വിചാരണയ്ക്ക് അനുമതി നൽകിയത്. മുഡ കേസ് നിലവിൽ ഇഡി അന്വേഷിച്ചുവരികയാണ്.
അതേസമയം ആരോപണങ്ങളെല്ലാം സിദ്ധരാമയ്യ നിഷേധിച്ചു. പത്ത് വർഷം പഴയ കേസ് വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. താൻ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം രാജ്ഭവനെ തെറ്റിദ്ധരിപ്പിക്കാൻ ചില ശക്തികൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

