കർണാടക റായ്ച്ചൂരിൽ ഗർഭിണിയെ ഭർതൃപിതാവ് കഴുത്തറത്ത് കൊലപ്പെടുത്തി. സിയാവര ചിക്കഹനാഗിയിലെ രേഖയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ഭർതൃപിതാവ് സിദ്ധപ്പയെ പൊലിസ് അറസ്റ്റു ചെയ്തു.
മൂന്ന് വർഷം മുൻപാണ് സിദ്ധപ്പയുടെ മകൻ നാഗരാജും രേഖയും തമ്മിലുള്ള വിവാഹം നടന്നത്. തുടക്കം മുതൽ തന്നെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രശ്‌നം രൂക്ഷിച്ചതോടെ നാഗരാജ് രേഖയുമായി പുതിയ വീട്ടിലേക്ക് താമസം മാറി.
രേഖ ഗർഭിണിയാണെന്നറിഞ്ഞ സിദ്ധപ്പയും ഭാര്യും ചേർന്ന് മരുമകളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇന്നലെ വീണ്ടും സിദ്ധപ്പയും രേഖയും തമ്മിൽ തർക്കമുണ്ടാവുകയും, രേഖ, ഇവിടെ നിന്നും സ്വന്തം വീട്ടിലേക്ക് പിണങ്ങി പോവുകയും ചെയ്തു . ഇതിൽ കുപിതനായ സിദ്ധപ്പ, രേഖയുടെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ ടിവി കാണുകയായിരുന്ന രേഖയെ പിന്നിലൂടെയെത്തി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു .

