കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കൂടുതൽ രാഷ്ട്രീയപാർട്ടികൾ സുപ്രീംകോടതിയിലേക്ക്. എസ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ ഹര്‍ജി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി നൽകിയത്. എസ്ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നാണ് സിപിഎം ഹര്‍ജിയിൽ വ്യക്തമാക്കിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സിപിഎം ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ ജി പ്രകാശാണ് സിപിഎമ്മിനായി ഹർജി സമർപ്പിച്ചത്. അതേസമയം, സിപിഐയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ ഹർജി സമർപ്പിക്കും. തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പരിഷ്കരണം നീട്ടിവെക്കണമെന്നും നേരത്തെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, തീവ്ര വോട്ടർപട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കും. ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടും. വിഷയത്തിൽ ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യം മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

