കാണ്ഡഹാർ വിമാനറാഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷറും ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു

ഓപ്പറേഷൻ സിന്ദൂരിൽ കാണ്ഡഹാർ വിമാന റഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. മസൂദ് അസറിൻ്റെ സഹോദരൻ ആണ് കൊല്ലപ്പെട്ട അബ്ദുൽ റൗഫ്. മസൂദ് അസദിൻ്റെ കുടുബംത്തിലെ10 പേരും അടുപ്പമുള്ള 4 പേരും കൊല്ലപ്പെട്ടതായി വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. അതേസമയം, പഹൽ​ഗാം ഭീകരാക്രമണം കാരണമാണ് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട് ആണ് ഇക്കാര്യം പറഞ്ഞത്. സ്ഥിതി കൂടുതൽ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പാക്കിസ്ഥാൻ സൈനിക ആക്രമണം നടത്തിയാൽ ശക്തമായി നേരിടുമെന്നും ജയശങ്കർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷൻ സിന്ദൂരിൽ അവസാനിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത് തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇന്നലെ മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. എല്ലാത്തിനും തയ്യാറായിരിക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി നിർദേശം നൽകി. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യൻ മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്നാണ് കേന്ദ്രം നൽകുന്ന സൂചന. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളിൽ ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം, അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാൾ-പാകിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചു. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ​ഗാർഡുകൾ, എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകണമെന്നാണ് നിർദ്ദേശം.

കശ്മീരിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗർ എയർപോർട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നു. അതിനിടെ, ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പ്രസ്താവനയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. ഇരുരാജ്യങ്ങളും ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് യുഎസ് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യ പകരംവീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply