കന്നുകാലി ചന്തകൾ വിലക്കി മഹാരാഷ്ട്ര സർക്കാർ; ഉത്തരവിനെതിരെ വ്യാപക വിമർശനം

പെരുന്നാളിന് മുന്നോടിയായി ജൂൺ 3 മുതൽ 8 വരെ കന്നുകാലി വിപണികൾ നിർത്തിവയ്ക്കാൻ മഹാരാഷ്ട്ര സർക്കാറിന്റെ ഭാഗമായുള്ള ഗോസേവ ആയോഗ് എല്ലാ കാർഷിക ഉൽ‌പന്ന വിപണി കമ്മിറ്റികൾക്കും നിർദേശം നൽകിയിരിക്കുകയാണ്. നിർദേശം കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്നതിനാൽ ഉത്തരവിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നു വരുന്നത്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി ഈ ഉത്തരവിനെ ചെറുകിട വ്യാപാരികളോടുള്ള ‘അനീതി’ എന്ന് വിമർശിച്ചു. ‘ചന്തകൾ നടത്തിയില്ലെങ്കിൽ ആട്, എരുമ, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ വ്യാപാരവും നിലയ്ക്കും. ഇത് കർഷകർ, ചുമട്ടുതൊഴിലാളികൾ, ബ്രോക്കർമാർ, ഡ്രൈവർമാർ, ഖുറേഷി-ഖാതിക് സമൂഹം, തൊഴിലാളികൾ എന്നിവരുടെ ദൈനംദിന വരുമാനത്തെ തടസ്സപ്പെടുത്തും.’ വഞ്ചിത് ബഹുജൻ അഘാഡിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം നിലവിൽ ഗോമാംസം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.

മഹാരാഷ്ട്രയിൽ 305 പ്രിൻസിപ്പൽ, 603 സെക്കൻഡറി അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികളുണ്ട്. ഇവയെല്ലാം എപിഎംസി നിയമപ്രകാരം മഹാരാഷ്ട്ര സംസ്ഥാന കാർഷിക വിപണന ബോർഡിന്റെ നിയന്ത്രണത്തിലാണ്. കൂടാതെ സംസ്ഥാനത്ത് 292 കന്നുകാലി വിപണികൾ പ്രവർത്തിക്കുന്നുണ്ട് അവയിൽ മിക്കതിന്റെയും മേൽനോട്ടം എപിഎംസികൾക്കാണ്. വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു വന്നതിനെ തുടർന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിർദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കൾ, കാളകൾ എന്നിവ വിൽക്കുന്ന വിപണികൾക്ക് മാത്രമേ വിലക്കുള്ളു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply