തുർക്ക്മാൻ ഗേറ്റിനടുത്ത് സയിദ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നത് ഇന്നും തുടരുന്നു. മസ്ജിദിനോട് ചേർന്നുള്ള വിവാഹ ഹാളിന്‍റെ അവശിഷ്ടങ്ങൾ എംസിഡി ഉദ്യോഗസ്ഥർ നീക്കി. ഇന്നലെ പ്രതിഷേധിച്ചവർക്ക് നേതൃത്വം നൽകിയ സമാജ്‍വാദി പാർട്ടി എംപി മൊഹിബുള്ള നദ്വിക്ക് പൊലീസ് നോട്ടീസ് നൽകി.
സായിദ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള കെട്ടിടങ്ങൾ പൊളിക്കുന്നത് ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് തുടങ്ങിയത്. നിരവധി ട്രക്കുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ ഏതാണ്ട് ഈ പരിസരത്തുനിന്ന് നീക്കി. മസ്ജിദിനോട് ചേർന്നുള്ള കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കമാണ് ഇന്ന് തുടരുന്നത്. മുതിർന്ന ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് ഇത്. ഇന്നലെ പൊളിക്കാൻ തുടങ്ങിയപ്പോൾ പ്രതിഷേധിച്ചവർക്ക് നേതൃത്വം നൽകിയത് സമാജ്‍വാദി പാർട്ടി എംപിയായ മൊഹിബുള്ള നദ്വിയാണ്. കല്ലേറ് നടന്ന സമയത്ത് എംപി അവിടെ ഉണ്ടായിരുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. എന്നാലും പ്രതിഷേധം ആസൂത്രിതമാണോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് എംപിയെ പൊലീസ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്.
ഇന്നലെ അറസ്റ്റിലായ അഞ്ചു പേരെ രാത്രി മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കിയിരുന്നു. കൂടുതൽ അറസ്റ്റുകൾ വൈകാതെ നടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മുപ്പതോളം പേരെയാണ് പൊലീസ് തെരയുന്നത്. ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുമ്പോൾ കെട്ടിടങ്ങൾ പൊളിച്ചതിനെതിരെ മസ്ജിദ് കമ്മിറ്റി വീണ്ടും കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകിയിരുന്നു ഡിസ്പെൻസറിയും സൗജന്യമായി അടക്കം വിവാഹങ്ങൾ നടത്തിയിരുന്ന ഹോളും പൊളിച്ചു നീക്കിയെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

