ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത്. പെൺകുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നും വ്യവസ്ഥിതി നടത്തിയ സംഘടിത കൊലപാതകമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. നിശബ്ദതയല്ല ഇവിടെ വേണ്ടത് ഉത്തരങ്ങൾ ആണ്. ഇന്ത്യയിലെ പെൺമക്കൾക്ക് സുരക്ഷയും നീതിയുമാണ് ആവശ്യമെന്നും രാഹുൽഗാന്ധി പറഞ്ഞു.
ഇന്നലെ രാത്രി 11.45ഓടെയാണ് വിദ്യാർഥി മരിച്ചത്. അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് എയിംസ് ഭുവനേശ്വറിൽ ചികിത്സയിലായിരുന്നു. അതേസമയം കേസ് അന്വേഷിക്കാൻ ഒഡിഷ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വകുപ്പ് മേധാവി സമീറ കുമാർ സാഹുവിനെ അറസ്റ്റ് ചെയ്യുകയും പ്രിൻസിപ്പൽ ദിലീപ് ഘോഷിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥിനിയുടെ മരണത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അനുശോചനം രേഖപ്പെടുത്തി. കുറ്റവാളികൾക്കെല്ലാം പരമാവധി ശിക്ഷ നൽകുമെന്ന് അവരുടെ കുടുംബത്തിന് ഉറപ്പ് നൽകി. സംഭവം സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

