ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി

ഒഡിഷയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടു. മാൽക്കാൻഗിരി ജില്ലയിലാണ് രണ്ട് സമുദായങ്ങൾക്കിടയിൽ വലിയ സംഘർഷാവസ്ഥ ഉണ്ടായത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ നീട്ടി. വ്യാജ വാർത്തകളും പ്രകോപനം സൃഷ്ടിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനാണ് ജില്ലയിൽ നിരോധനം ഏർപ്പെടുത്തിയത്.

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും നിരോധനം ഉണ്ട്. പ്രകോപനപരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് സർക്കാരിൻ്റെ വാദം. സംഘർഷത്തിൽ ഇതുവരെ 163 വീടുകൾക്ക് കേടുപാടുകളുണ്ടായി. വ്യാഴാ‌ഴ്‌ചയാണ് 51 കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്.

പൊറ്റേരു നദിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആരംഭിച്ച കലാപം, ഇരു സമുദായങ്ങളും തമ്മിലുള്ള ചർച്ചകളെ തുടർന്ന് സമാധാനത്തിലേക്ക് നീങ്ങുന്നതായി കളക്ടർ പറഞ്ഞു. സമാധാന സമിതി യോഗം ഇന്നും ചേരും. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply