രാജ്യത്തെ ക്രൈസ്തവർ ഭീഷണി നേരിടുകയാണെന്നും മതപരിവർത്തന നിയമത്തിന്റെ പേരിൽ ആക്രമിക്കപ്പെടുകയാണെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആശങ്ക അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്നു. ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വർഷത്തെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ സഭ ഭാരതീയമാണ്. സഭ വിദേശിയല്ലെന്നും ഭാരത സഭ തന്നെയാണെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
രാജ്യത്തെ ക്രൈസ്തവർ ഭീഷണി നേരിടുകയാണ്. മതപരിവർത്തന നിയമത്തിന്റെ പേരിൽ ആക്രമിക്കപ്പെടുന്നു. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണം. ആക്രമണങ്ങളിൽ വേദന ഉണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. എന്തുകൊണ്ടാണ് കേരളത്തിൽ ന്യൂനപക്ഷ കമ്മീഷന്റെ തലപ്പത്ത് ക്രൈസ്തവ സമുദായംഗം വരാത്തത് എന്ന് ചോദിച്ച അദ്ദേഹം ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, അധ്യാപകരുടെ നിയമന കാര്യത്തിൽ തീരുമാനം വൈകുന്നതിൽ വിദ്യാഭ്യാസ വകുപ്പിനെയും മാർ ആൻഡ്രൂസ് താഴത്ത് വിമർശിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ക്രൈസ്തവരോട് വിവേചനം കാട്ടുന്നു. നാടിന്റെ നന്മയ്ക്ക് ഉതകുന്നവരെ പിന്തുണയ്ക്കണം. തെരഞ്ഞെടുപ്പിൽ വേണ്ടിവന്നാൽ നിലപാട് പറയേണ്ടിവരും. ക്രൈസ്തവരുടെ ഉന്നമനം കൂടി ലക്ഷ്യം വെക്കുന്നവരെ ആയിരിക്കും പിന്തുണയ്ക്കുന്നത്. ഞങ്ങളെ തഴഞ്ഞാൽ ഞങ്ങളും തഴയുമെന്ന് അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

