നടൻ ടിനി ടോമിന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പ്രേം നസീര്‍ തന്റെ അവസാന കാലത്ത് അവസരങ്ങള്‍ കുറഞ്ഞതിന്റെ പേരില്‍ വിഷമിച്ചാണ് മരിച്ചതെന്ന ടിനിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. പ്രേം നസീര്‍ അഭിനയിച്ചിരുന്ന കാലത്ത് ടിനി സിനിമയില്‍ ഉണ്ടായിരുന്നില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കരുതെന്നും ഭാഗ്യലക്ഷ്മി ടിനിയോടായി പറയുന്നു.
”ഞങ്ങള്‍ 85 വരെ മദ്രാസിലുണ്ടായിരുന്നവര്‍, ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍, അദ്ദേഹത്തിന്റെ നന്മ അനുഭവിച്ചവര്‍ക്ക് വിഷമമുണ്ടാക്കുന്നതാണ്, പ്രത്യേകിച്ച് എനിക്ക്, എന്റെ പുസ്തകത്തില്‍ ഞാനത് എഴുതിയിട്ടുണ്ട്. മരിക്കുന്നതിന് കുറച്ച് മുമ്പ് ഞാന്‍ കണ്ടിരുന്നു. മോനേയും കൊണ്ടാണ് കാണാന്‍ ചെന്നത്. അന്നും വളരെ സന്തുഷ്ടനായിരുന്നു. അപ്പൂപ്പ എന്ന് എന്റെ മോന്‍ വിളിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ അവനെ എടുത്തത് ഓര്‍ക്കുന്നു. ആ സമയവും അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു” എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ”കുടുംബമായിട്ട് ഏറ്റവും കൂടുതല്‍ സമയം ചെലവിടാന്‍ കിട്ടിയ സമയമാണ്. അതിനാല്‍ ഏറ്റവും സന്തുഷ്ടനായിരുന്നു. അദ്ദേഹം അവസാനകാലത്ത് അവസരങ്ങള്‍ കുറഞ്ഞതിനാല്‍ കരഞ്ഞുവെന്ന് പറയുന്നത്, ആരോ പറഞ്ഞതാകാം ടിനി ടോമിനോട്. പക്ഷെ അങ്ങനെ പറയാന്‍ പാടില്ല ടിനി. ചില ആളുകള്‍ ചിലരെക്കുറച്ച് യൂട്യൂബിലിരുന്ന് വളരെ ആധികാരികമായി പറയുന്നത് കേള്‍ക്കാം. ആ വ്യക്തി ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ ബന്ധുക്കള്‍ ജീവിച്ചിരിപ്പുണ്ടാകും. അവരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. അവരൊക്കെ പണത്തിന് വേണ്ടിയാണ് യൂട്യൂബ് ചാനല്‍ ഉണ്ടാക്കി അങ്ങനെ പറയുന്നത് എന്നു വെക്കാം”.
”പക്ഷെ ടിനി ടോം ഒരു അഭിമുഖത്തില്‍, നടനായി ഇരുന്നാണ് സംസാരിക്കുന്നത്. യാതൊരു ആധികാരികതയുമില്ലാതെയാണ് സംസാരിക്കുന്നത്. ഞാന്‍ കേട്ടിട്ടുണ്ട് എന്നാണ് പറയുന്നത്, കേട്ടതെല്ലാം പറയാന്‍ പാടില്ല. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. നസീര്‍ സാര്‍ അഭിനയിക്കുന്ന കാലത്ത് ടിനി സിനിമയില്‍ പോലും വന്നിട്ടില്ല. അത് കേട്ടപ്പോള്‍ വിഷമം തോന്നി. ഞങ്ങള്‍ കുറേ അധികം പേർ ഇപ്പോഴുമുണ്ട്, നസീര്‍ സാറിനൊപ്പം ജോലി ചെയ്യുകയും, ഒരുമിച്ച് ഭക്ഷണം കഴിക്കുകയും വീട്ടില്‍ പോയി സംസാരിക്കുകയും ചെയ്തവര്‍. ഇത് നെഗറ്റീവാണ്. അങ്ങനൊരാളല്ല നസീര്‍ സാര്‍” ഭാഗ്യലക്ഷ്മി പറയുന്നു.
സ്റ്റുഡിയോയുടെ പുറത്ത് ഇരുന്ന് സംസാരിക്കുമ്പോള്‍ ചിലര്‍ കഥ പറയും. അപ്പോള്‍ ഇത് ഞാന്‍ ചെയ്താല്‍ ശരിയാകില്ല, മറ്റേ ആളെ വിളിക്കൂവെന്ന് നസീര്‍ പറയുന്നത് കേട്ടിട്ടുണ്ട് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ”അങ്ങനെയുള്ള നസീര്‍ സാര്‍ അവസരങ്ങള്‍ക്ക് വേണ്ടി എല്ലാവരുടേയും മുന്നില്‍ ചെന്ന് സങ്കടം പറയുന്ന ആളല്ല. അദ്ദേഹത്തെക്കുറിച്ച് അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ടിനിയ്ക്ക് അറിയാന്‍ വേണ്ടി പറയുകയാണ്. കേരളത്തില്‍ നിന്നും മദ്രാസില്‍ ചെന്നിറങ്ങി എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ ഉണ്ടായിരുന്നത് പ്രേം നസീര്‍ സാറിന്റെ വീടായിരുന്നു. ധൈര്യമായിട്ട് ആര്‍ക്കും അവിടെ പോകാം.” എന്നാണ് താരം പറയുന്നത്. ”അദ്ദേഹത്തിന്റെ പേരക്കുട്ടികള്‍ ജീവിച്ചിരിപ്പുണ്ട്. അവരെന്ത് വിചാരിക്കും? ഞങ്ങളുടെ മുത്തച്ഛന്‍ അവസാന കാലത്ത് ഇങ്ങനെ വല്ലാതെ വേദനിച്ചാണോ മരണപ്പെട്ടത് എന്ന് വിചാരിക്കും. നസീര്‍ സാര്‍ അങ്ങനെ ഒരാളല്ല ടിനി. ദയവ് ചെയ്ത് അങ്ങനൊരു ധാരണയുണ്ടെങ്കില്‍ അത് മാറ്റണം. നസീര്‍ സാറിനൊപ്പം സഞ്ചരിച്ച ഞങ്ങളെല്ലാവര്‍ക്കും വളരെയധികം വേദനയുണ്ടാക്കിയ പ്രസ്താവനയാണത്.” എന്നും ഭാഗ്യലക്ഷ്മി പറയുന്നു.