ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം ; പ്രതി ഹരികുമാറിനെ മനോരോഗ വിദഗ്ധർ പരിശോധിച്ചു, പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മാവൻ ഹരികുമാറിന് മാനസികപ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടർമാർ. കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് പ്രതിയായ ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുള്ളതായി തോന്നുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറൽ എസ് പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്നമുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. ഇക്കാര്യം കോടതിയെയും അറിയിച്ചിരുന്നു.

തുടര്‍ന്നാണ് കോടതി മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ നിര്‍ദേശം നൽകിയത്. രണ്ടു ദിവസം പ്രതിയെ ജയിലിൽ നിരീക്ഷിച്ചതിനുശേഷം പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിയിൽ നൽകും. ഇതിനിടെ, കുഞ്ഞിന്‍റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *