സോളർ സമരത്തിൽ സിപിഐ നേതാവ് സി.ദിവാകരന്റെ ആത്മകഥ (കനൽ വഴികളിലൂടെ) യിലെ വെളിപ്പെടുത്തൽ വിപണന തന്ത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സോളർ സമരം ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ദിവാകരന്റെ അത്തരം പരാമർശങ്ങൾ വാസ്തവവിരുദ്ധമെന്നും കാനം പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സി.ദിവാകരൻ പറഞ്ഞ കാര്യങ്ങളൊന്നും ആത്മകഥയിലില്ല. എഴുതിയതിന്റെ ഉത്തരവാദിത്വം എഴുതിയ ആൾക്ക് മാത്രമാണെന്നും പ്രസാധകർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സോളർ കമ്മിഷൻ റിപ്പോർട്ട് വായിച്ചുവെന്നും റിപ്പോർട്ടിലെ എല്ലാം അംഗീകരിക്കാനാകില്ലെന്നും കാനം വ്യക്തമാക്കി. ”കമ്മിഷൻ റിപ്പോർട്ട് പൂർണമായി വായിച്ചു. തള്ളക്കളയേണ്ടതായി പലതുമുണ്ട്. ആവശ്യമുള്ളതും ഇല്ലാത്തതും റിപ്പോർട്ടിൽ എഴുതിവച്ചിട്ടുണ്ട്”– കാനം പറഞ്ഞു.
എസ്എഫ്ഐയ്ക്കെതിരെ ഉയർന്ന വ്യാജരേഖ, മാർക്ക് ലിസ്റ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോട്, സർവകലാശാലകളിലെ അട്ടിമറികൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നായിരുന്നു കാനത്തിന്റെ മറുപടി. മുൻപ് കെഎസ്‌യു നേതാക്കൾക്ക് എതിരെയായിരുന്നു. ഇപ്പോൾ എസ്എഫ്ഐ എന്നേയുള്ളൂവെന്നും അദ്ദേഹം മറുപടി പറഞ്ഞു.
സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് ‘കണാ കുണാ’ റിപ്പോർട്ട് എഴുതിനൽകിയെന്നായിരുന്നു ദിവാകരന്റെ പരാമർശം. ഉമ്മൻ ചാണ്ടി സര്‍ക്കാരുമായി ഇടതുമുന്നണി ഉണ്ടാക്കിയ ധാരണയുടെ പുറത്താണ് സെക്രട്ടേറിയറ്റ് വളഞ്ഞ് നടത്തിയ സോളര്‍ സമരം ഒത്തുതീര്‍പ്പാക്കിയതെന്നും ദിവാകരൻ വെളിപ്പെടുത്തിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

