മുൻ മന്ത്രി ഇ. ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ പ്രതികളായ ബി.ജെ.പി. പ്രവർത്തകരെ രക്ഷിക്കാൻ സി.പി.എം. നേതാക്കളടക്കം മൊഴിമാറ്റിയ സംഭവത്തിൽ എതിർപ്പറിയിക്കാൻ സി.പി.ഐ. തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഇക്കാര്യം അറിയിക്കും. സംസ്ഥാന നിർവഹകസമിതിയുടേതാണ് തീരുമാനം.
ആസൂത്രിതമായ അട്ടിമറിയാണ് കേസിലുണ്ടായതെന്ന് ഇ. ചന്ദ്രശേഖരൻ യോഗത്തിൽ വിശദീകരിച്ചു. മൊഴിമാറ്റാനുള്ള ധാരണ നേരത്തേ ഉണ്ടാക്കിയതാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രാദേശികനേതാക്കൾ തന്നെവന്ന് കണ്ടിരുന്നു. കേസ് ഒഴിവാക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്. ഇതിൽ വിട്ടുവീഴ്ച പാടില്ലെന്നും നിങ്ങളുടെ പാർട്ടി ജില്ലാ സെക്രട്ടറിയെക്കണ്ട് സംസാരിക്കൂവെന്നുമാണ് താൻ അവരോട് പറഞ്ഞതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
സി.പി.എം. ജില്ലാ സെക്രട്ടറിയുമായി സംസാരിക്കാതെതന്നെ അവർ മൊഴിമാറ്റാനുള്ള ധാരണയുണ്ടാക്കിയതായാണ് കരുതുന്നതെന്നും ചന്ദ്രശേഖരൻ വിശദീകരിച്ചു. സംഭവത്തിൽ സി.പി.ഐ. നേതാക്കൾ പ്രതികരിക്കാത്തതിലെ നീരസവും അദ്ദേഹം അറിയിച്ചു. വാർത്തവന്നശേഷമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് കാനം ഇതിന് മറുപടിനൽകി.
സി.പി.എം. നേതാക്കൾ കാണിച്ചത് അപലപനീയമായ രീതിയാണെന്ന് കെ. പ്രകാശ് ബാബു പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെ കാനം പ്രകാശ് ബാബുവിനെ തള്ളിപ്പറയുന്ന രീതിയിലാണ് പ്രതികരിച്ചത്. ഇതാണ് വിവാദത്തിന് ഇടനൽകിയതെന്ന് നേതാക്കൾ പറഞ്ഞു. ഇതേക്കുറിച്ച് യോഗത്തിൽ പ്രകാശ് ബാബുവോ കാനമോ ഒന്നും പറഞ്ഞില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

