ഒരു ഇടവേളയ്ക്ക് ശേഷം സിൽവർലൈൻ വീണ്ടും സജീവ പരിഗണനയിലേക്ക് എത്തുകയാണ്. മെട്രോമാൻ ഇ.ശ്രീധരൻ നൽകിയ ബദൽ നിർദേശങ്ങൾ സർക്കാർ ചർച്ച ചെയ്യും. നിലവിലുള്ള ഡി.പി.ആറിൽ അടക്കം മാറ്റങ്ങൾ വന്നേക്കുമെന്നാണ് സൂചന. കേരളത്തിന് അതിവേഗപാത വേണമെന്ന് ഇ. ശ്രീധരൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇ. ശ്രീധരന്റെ നിർദേശങ്ങളെ പിന്തുണക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ കെ.വി തോമസ് രണ്ട് ദിവസം മുമ്പ് ഇ. ശ്രീധരനെ പൊന്നാനിയിലെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണ് ശ്രീധരനെ കാണാനെത്തിയതെന്നാണ് കെ.വി തോമസ് വ്യക്തമാക്കയത്. കൂടിക്കാഴ്ചക്ക് പിന്നാലെ ഇ. ശ്രീധരൻ ഒരു റിപ്പോർട്ട് കെ.വി തോമസിന് നൽകുകയും അദ്ദേഹം മുഖ്യമന്ത്രിക്ക് അത് കൈമാറുകയും ചെയ്തിരുന്നു. ഇ. ശ്രീധരൻ നൽകിയ ബദൽ നിർദേശപ്രകാരം സാമ്പത്തിക ചെലവ് ഒരു ലക്ഷം കോടിയാണ്. സ്വകാര്യ വ്യക്തികളിൽനിന്ന് ഭൂമി ഏറ്റെടുക്കേണ്ടിവരില്ല എന്നതിനാൽ അതുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളുണ്ടാവില്ല എന്നതും സംസ്ഥാന സർക്കാരിന് ആശ്വാസമാകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

