ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു. അതോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിയോടും മുന്നണിയോടും ഹൃദയത്തിൽ നിന്ന് നന്ദി പറയുകയാണ്. സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി പറയുകയാണെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
2021ലെ ഇടതുപക്ഷത്തിൻ്റെ 4000ത്തോളം വോട്ടുകളിൽ മൂന്നിലൊന്ന് മാത്രമേ അവർക്ക് നേടാനായിട്ടുള്ളൂ. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വോട്ടിങ്ങിൻ്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് ശേഷമേ പറയാനാവൂ എന്നും രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിലെ ഫലപ്രഖ്യാപനത്തിൻ്റെ ഒരു ഘട്ടത്തിൽ പോലും രമ്യ ഹരിദാസിന് മുന്നിട്ട് നിൽക്കാനായില്ല. ആദ്യഘട്ടം മുതൽ തന്നെ യുആർ പ്രദീപ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിട്ട് നിൽക്കുന്ന കാഴ്ച്ചയാണ് കണ്ടത്. 12201 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് ചേലക്കരയിൽ യുആർ പ്രദീപ് ജയിച്ചു കയറിയത്.
അതേസമയം, പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടായിരുന്നു പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പിവി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചില്ല. ഇപ്പോൾ ലഭിച്ചിട്ടുള്ള കണക്കുപ്രകാരം 64,259 വോട്ടാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്. രമ്യ ഹരിദാസിന് 52137 വോട്ടുകൾ ലഭിച്ചു. ചേലക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണൻ 33354 വോട്ടുകൾ നേടിയിട്ടുണ്ട്. പിവി അൻവറിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ എൻ കെയ്ക്ക് 3909 വോട്ട് മാത്രമാണ് സ്വന്തമാക്കാനായത്.
ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. ബാലകൃഷ്ണനിലൂടെ ബിജെപിക്ക് മണ്ഡലത്തില്‍ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 24,045 വോട്ടുകളാണ് 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാൻ കഴിഞ്ഞിരുന്നത്.
2016ല്‍ മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്താൻ കഴിഞ്ഞത് യു ആര്‍ പ്രദീപിനും നേട്ടമാണ്. 2016ല്‍ 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്. 2021ല്‍ കെ രാധാകൃഷ്ണൻ എത്തിയതോടെ ഭൂരിപക്ഷം 39,400 ആക്കി ഉയര്‍ത്താൻ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. ചേലക്കര വിജയിച്ചതോടെ ഭരണവിരുദ്ധ വികാരമില്ല എന്നുള്ള പ്രതികരണങ്ങളാണ് എല്‍ഡിഎഫ് നേതാക്കളില്‍ നിന്ന് വരുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

