നാളെ സംസ്ഥാന ബജറ്റ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ധനപ്രതിസന്ധിക്കിടെ വരുമാന വർധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കാകും ബജറ്റിൽ മുൻതൂക്കം. ക്ഷേമ പെൻഷൻ കൂട്ടിയേക്കും.
കടമെടുത്ത് കാര്യങ്ങൾ നടത്തുന്നു എന്ന വിമർശനവും കെടുകാര്യസ്ഥതയും ധൂർത്തും സാമ്പത്തിക അടിത്തറ തകർത്തെന്ന ആക്ഷേപവും നിലനിൽക്കെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ നേർ ചിത്രമായിരിക്കും അവലോകന റിപ്പോർട്ട്. ചെലവു ചുരുക്കാനും വരുമാന വർദ്ധനക്കുമുള്ള നിർദ്ദേശങ്ങൾക്കായിരിക്കും ബജറ്റിൽ മുൻഗണന. ഭൂനികുതിയും ന്യായവിലയും കൂടും , ഭൂ വിനിയോഗത്തിന് അനുസരിച്ച് നികുതി കണക്കാക്കുന്ന നിർദ്ദേശത്തിനും സാധ്യതയുണ്ട്. സർക്കാർ സേവനങ്ങൾക്ക് ചെലവേറും , പിഴകൾ കൂട്ടും, കിഫ്ബി പ്രതിസന്ധിയിലായിരിക്കെ വൻകിട പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ലെങ്കിലും നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് തുടർച്ച ഉറപ്പാക്കും. അതിനിടെ ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ അവസാനിക്കും.ചർച്ചയിൽ ഇന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംസാരിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

