സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാണ് ഞാൻ; ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് സുരേന്ദ്രൻ

ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞില്ലെന്ന് തുറന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്ട് വോട്ട് ശതമാനം ഉയ‍ര്‍ത്താൻ ബിജെപിക്ക് കഴിഞ്ഞില്ല. ഇതിൽ ശരിയായ വിലയിരുത്തൽ നടത്തും. ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

കഴിഞ്ഞ തവണ ഇ ശ്രീധരന് പൊതുസമൂഹത്തിൽ നിന്ന് നല്ല നിലയിൽ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകൾ സമാഹരിക്കാൻ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. സംസ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാർത്ഥി നിർണയത്തിന്റെ ചുമതല.

മോദിയും അമിത് ഷായും അടങ്ങുന്ന പാർലമെന്ററി ബോർഡ് അംഗീകാരം നൽകിയ ആളാണ് പാലക്കാട് സ്ഥാനാർത്ഥിയായത്. മൂന്ന് പേരുകൾ ച‍ർച്ചയിൽ വന്നിരുന്നു. ഇതിൽ രണ്ട് പേർ മൽസരിക്കാൻ സന്നദ്ധരായില്ല. അങ്ങനെയാണ് സ്ഥാനാ‍ത്ഥിത്വം ക‍ൃഷ്ണകുമാറിലേക്ക് എത്തിയത്. മത്സരിപ്പിക്കരുത് എന്ന നിലപാട് കൃഷ്ണകുമാറിനും ഉണ്ടായിരുന്നു. മലമ്പുഴയിൽ മൂവായിരം വോട്ടുകൾ അമ്പതിനായിരം ആക്കിയ സ്ഥാനാർഥിയാണ് കൃഷ്ണകുമാർ. 

പക്ഷേ പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ പ്രശ്നമുണ്ടെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിച്ചു. പരസ്യ പ്രസ്താവനകൾ എല്ലാം പരിശോധിക്കും. കോൺഗ്രസുമായി ചേർന്ന് പോകണം എന്നാണ് ചില നിരീക്ഷകരും ഓൺലൈൻ മാധ്യമങ്ങളും  ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാത്തതിൻ്റെ ചൊരുക്കാണ് ചിലർക്കുളളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാണ് ഞാൻ. പരാജയമുണ്ടായാൽ എപ്പോഴും പഴി പ്രസിഡന്റിന് വരും. പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക് തന്നെയാണ്. സ്ഥാന മാറ്റം വ്യക്തിപരമല്ല. പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. അത് അതനുസരിക്കും.

എന്റെ പ്രവർത്തനത്തിൽ വീഴ്ചകൾ ഉണ്ടെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടണം. ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വി മുരളീധരൻ അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്. അന്ന് രാജിവെക്കാൻ ആരും ആവശ്യപ്പെട്ടില്ല.  

കേരളത്തിലെ തെര‌ഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്നും  ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. തീവ്രവാദ സംഘടനകളുമായി എൽഡിഎഫ്നും യുഡിഎഫിനും ബന്ധമുണ്ട്. കേരളത്തിൽ മതതീവ്രവാദം വളരുകയാണ്. എന്തിനാണ് പാലക്കാട് മാത്രം ചര്‍ച്ച ചെയ്യുന്നത്. ചേലക്കരയിൽ യുഡിഎഫ് വോട്ട് കുറഞ്ഞത് ആരും ചര്‍ച്ച ചെയ്യുന്നില്ല. അതെന്തുകൊണ്ടാണെന്നും ബിജെപി അധ്യക്ഷൻ ചോദിച്ചു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply