ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് അതീവ ഗുരുതരമെന്നും സർക്കാർ സമഗ്ര മറുപടി നൽകണമെന്നും ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് നിർദ്ദേശം. കേസിൽ ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു. 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാർ, എക്‌സൈസ് കമ്മിഷണർ, അഡീഷണൽ എക്‌സൈസ് കമ്മിഷണർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എന്നിവരാണ് കേസിലെ ഒന്നു മുതൽ നാല് വരെയുള്ള എതിർകക്ഷികൾ. നാലു എതിർകക്ഷികളും സമഗ്രമായ മറുപടി നൽകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചിന്റെ നിർദ്ദേശം. ഈ മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും.
ഷീല സണ്ണിയെ കുടുക്കി ജയിലിലടയ്ക്കാൻ എക്സൈസിനെ വഴിത്തെറ്റിച്ചയാൾ തൃപ്പുണിത്തുറ എരൂർ സ്വദേശി നാരായണദാസ് ആണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്താണ് നാരായണദാസ്. എക്സൈസിൽ വിളിച്ച് ഷീലയുടെ സ്‌കൂട്ടറിൽ എൽഎസ്ഡി സ്റ്റാംപ് ഉണ്ടെന്ന് വിവരം നൽകിയത് ഇയാളാണ്. കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ ലഹരി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞിരുന്നു. 72 ദിവസമാണ് ഷീല ജയിലിൽ കഴിഞ്ഞത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

